‘ആര്‍എസ്‌എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നു’; ആരോപണവുമായി കെഎം ഷാജി

മലപ്പുറം: ആർഎസ്‌എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി.സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടി. കണക്ക് അനുസരിച്ചു രാജ്യത്തെ ക്രിമിനല്‍ ജില്ലയാണ് മലപ്പുറം. ഐപിസിക്ക് പകരം ബിഎൻഎസ് നിലവില്‍ വന്നപ്പോള്‍ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ ആണെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം അരീക്കോട് നടന്ന ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്ററിന്റെ വാർഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെഎം ഷാജി.

മുഖ്യമന്ത്രിയുടെ കണക്ക് അനുസരിച്ചു രാജ്യത്തെ നമ്ബർ വണ്‍ ക്രിമിനല്‍ ജില്ലയാണ് മലപ്പുറം. ആർഎസ്‌എസിന് വേണ്ടി പ്രവർത്തിക്കുന്ന സുജിത്ദാസും, അജിത്കുമാറും ജില്ലാ സെക്രട്ടറിയും, പിണറായിയും അല്ലെ ഈ കണക്ക് ഉണ്ടാക്കിയത്. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന് ?.പിആർ ഏജൻസി അഭിമുഖം വേണോ എന്ന് ചോദിച്ചു ദില്ലിയില്‍ നടക്കുകയായിരുന്നു. പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രിയെ രാഷ്ട്രീയത്തില്‍ ആർക്കാണ് വിലയുള്ളതെന്നും കെഎം ഷാജി ചോദിച്ചു.