ഒടുവില്‍ ആശ്വാസം, സാങ്കേതിക തകരാറിലായ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

ദില്ലി: തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് വിരാമം. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവിലാണ് വിമാനം അടിന്തരമായി ലാന്‍ഡ് ചെയ്യത്. വിമാനത്തിലുള്ള 141 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി രണ്ടര മണിക്കൂര്‍ നേരം ആകാശത്ത് വിട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. രാത്രി 8.10 നാണ് വിമാനം സേഫ് ലാന്‍ഡിംഗ് നടത്തിയത്. അടിന്തരമായി ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ 20 ആംബുലന്‍സും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.