കടല്‍-കായല്‍ തീരത്ത് ‘നിര്‍മാണ ഇളവ്’; സംസ്ഥാനത്തിന്‍റെ ‘തീരദേശ പരിപാലന പ്ലാനിന്’ പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനം സമർപ്പിച്ച തീരദേശ പരിപാലന പ്ലാനിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.സംസ്ഥാനത്തെ കടല്‍, കായല്‍ തീരങ്ങളില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കുള്ള നിയന്ത്രണ പരിധിയില്‍ ഇളവുകള്‍ ആവശ്യപ്പെട്ടാണ് കേരളം പ്ലാൻ സമർപ്പിച്ചത്. സംസ്ഥാനത്തെ പത്ത് തീരദേശ ജില്ലകളിലെ പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടായിരുന്ന 66 പഞ്ചായത്തുകളില്‍ ഇളവ് നേടിയെടുക്കാൻ ഇതിലൂടെ കഴിഞ്ഞിരിക്കുകയാണ്.

കേന്ദ്രസർക്കാറിന്റെ ഇതുസംബന്ധിച്ച വിജ്ഞാപനം പൂർണ്ണമായും പ്രാബല്യത്തില്‍ വരുന്നതോടെ 300 ചതുരശ്രമീറ്റർ വരെയുള്ള വീടുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് നിർമ്മാണാനുമതി നേടാനാകും. തീരദേശപരിപാലന നിയമത്തില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നതിനുള്ള വിജ്ഞാപനം 2019ലാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഈ ഇളവുകള്‍ ലഭിക്കുന്നതിനായി മൂന്നംഗ വിദഗ്‌ധ സമിതിയെ സംസ്ഥാനം നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസർക്കാരുമായി നിരന്തരമായി വിശദമായ ചർച്ചകള്‍ നടത്തിയാണ് കരട് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയത്.