കൊല്ലത്തും ഇടുക്കിയിലും ശക്തമായ മഴ; മലവെള്ളപ്പാച്ചിലില്‍ ഒരാളെ കാണാതായി,10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്.തെക്കൻ- മധ്യ കേരളത്തില്‍ മഴ തുടരുമെന്നും 10 ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയില്‍ ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി.

ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കല്‍ സിറ്റിയിലാണ് രണ്ടുപേർ ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്തി. ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടില്‍ അകപ്പെട്ടത്. ദിവാകരനെ രക്ഷപ്പെടുത്തിയെങ്കിലും ഓമനയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ പെട്ട രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ശക്തമായ മഴയില്‍ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. കോട്ടപ്പാറ ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്നാണ് സംശയം. ഇന്നു വൈകീട്ടാണ് സംഭവമുണ്ടായത്.

അതേസമയം, കൊല്ലത്തിൻ്റെ കിഴക്കൻ മലയോര മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകള്‍ തുടർച്ചയായി മഴ പെയ്തത്. തെന്മല മാർക്കറ്റ് റോഡില്‍ വെള്ളം കയറി. ഇടപ്പാളയം അരുണോദയം കോളനിയില്‍ തോട് കരകവിഞ്ഞൊഴുകി. മലയോര മേഖലയില്‍ അപകട സാധ്യത മുന്നറിയിപ്പുള്ള സ്ഥലങ്ങളിലാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.