അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; 90 കിമീ വേഗതയില്‍ ഫിൻജാല്‍ കരതൊടുന്നു, കനത്ത മഴ

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റ് കരതൊടാനായതോടെ ചെന്നൈ അടക്കമുള്ള വിവിധ മേഖലകളില്‍ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഫിൻജാല്‍ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന സാഹചര്യത്തില്‍ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളില്‍ ചുഴലിക്കാറ്റ് റെഡ്‌ മെസ്സേജ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയില്‍ ഫിൻജാല്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് റെഡ് മെസേജ് ഇപ്രകാരം

വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് റെഡ്‌ മെസ്സേജ്. തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ഫിൻജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ (നവംബർ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റർ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാൻ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബർ 2, 3 തീയതികളില്‍ അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതല്‍ 4 തീയതികളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അതേസമയം തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചെന്നൈ വിമാനത്താവളം വൈകിട്ട് 7 മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പല വിമാനങ്ങളും റദ്ദാക്കുകയും മറ്റ് ചില വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.