‘ഗ്രേഷ്മയ്ക്ക് തടഞ്ഞു വച്ച ക്ഷേമ പെൻഷൻ വീണ്ടും ലഭിച്ചു തുടങ്ങും’ ; അദാലത്തില്‍ നിര്‍ദേശം നല്‍കി മന്ത്രി ആര്‍ ബിന്ദു

എറണാകുളം : ഭിന്നശേഷിക്കാരായ ഗ്രേഷ്മയുടെ ക്ഷേമ പെൻഷൻ നിർത്തി വച്ച നടപടിയില്‍ മാറ്റം വരുത്തി അദാലത്ത് യോഗം. ഭിന്നശേഷിക്കാരിയുടെ തടഞ്ഞുവെച്ച പെൻഷൻ നല്‍കാൻ അദാലത്തില്‍ നിർദേശമായി.നോർത്ത് പറവൂർ തേവൻതറ വീട്ടില്‍ ടി ടി പുഷ്പൻ അദാലത്ത് വേദിയില്‍ എത്തിയത് ഭിന്നശേഷിക്കാരിയായ മകളുടെ തടഞ്ഞുവെച്ച ക്ഷേമ പെൻഷൻ തുടർന്നും കിട്ടണമെന്ന പരാതിയുമായാണ്.

26 വയസുള്ള ഗ്രേഷ്മയ്ക്ക് 2013 മുതല്‍ ക്ഷേമ പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതാണ്. എന്നാല്‍ വരുമാനം കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പെൻഷൻ തടഞ്ഞുവയ്ക്കുകയും കഴിഞ്ഞ അദാലത്തിൻ മന്ത്രി പി രാജീവിൻ്റെ നിർദേശ പ്രകാരം പ്രശ്നം പരിഹരിച്ചു തടഞ്ഞുവെച്ച പെൻഷൻ ലഭ്യമാക്കുകയും ചെയ്തിരുന്നു. പിന്നീട് പലവിധ സാങ്കേതിക പ്രശ്നങ്ങളാല്‍ ക്ഷേമപെൻഷൻ വീണ്ടും തടഞ്ഞു.

സാമ്ബത്തിക സ്ഥിതി മോശമായതിനാല്‍ ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിലും ബുദ്ധിമുട്ട് നേരിടുകയാണ് പുഷ്പൻ. ഭാര്യയ്ക്കു മകളെ ഒറ്റയ്ക്കു നോക്കാൻ സാധിക്കാത്തതിനാല്‍ മറ്റു ജോലികള്‍ക്കു പോകാനും ബുദ്ധിമുട്ടുണ്ടെന്ന് പുഷ്പൻ പറഞ്ഞു. പെൻഷൻ ലഭിച്ചു കൊണ്ടിരുന്നതു വലിയ ആശ്വാസവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പരാതി കേട്ട ശേഷം പെൻഷൻ തുടർ നടപടിക്കായി ഉദ്യോഗസ്ഥർക്കു നിർദേശം നല്‍കുകയായിരുന്നു.