കോലിയുടെ കുറ്റി പറത്തിയ ഹിമാന്‍ഷു സാംങ്‌വാന് നേരെ ആരാധക അധിക്ഷേപം! പിന്നാലെ മാപ്പ് പറഞ്ഞ് താരം

ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് 13 വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ വിരാട് കോലി ആരാധകരെ നിരാശരാക്കിയിരിന്നു.റെയില്‍വേസിനെതിരെ ഡല്‍ഹിക്ക് വേണ്ടി കളിക്കാനെത്തിയ കോലി കേവലം ആറ് റണ്‍സിന് പുറത്തായി. ഹിമാന്‍ഷു സംഗ്വാനെന്ന റെയില്‍വേ പേസറായിരുന്നു കോലിയുടെ വിക്കറ്റ് പറത്തിയത്. നാലാം നമ്ബറില്‍ ബാറ്റിംഗിനിറങ്ങിയ കോലിയുടെ കുറ്റി പറത്തിയതോടെ ഹിമാന്‍ഷു ഒറ്റ ദിവസം കൊണ്ട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന താരമായി. എന്നാല്‍ താരത്തിന് മറ്റൊരു തിരിച്ചടി നേരിടേണ്ടി വന്നു.

കോലിയെ പുറത്താക്കിയതിന് പിന്നാലെ ആരാധകരുടെ അധിക്ഷേപം നേരിടുകയാണ് ഹിമാന്‍ഷു. സോഷ്യല്‍ മീഡിയയിയില്‍ അദ്ദേഹത്തിന്റെ കുടുംബതിനെതിരെ അധിക്ഷേപ പരാമര്‍ശവും ഭീഷണിയും ഉയര്‍ന്നു. മാത്രമല്ല, വിക്കറ്റ് നേട്ടം ആഘോഷിച്ചതിലും പ്രതിഷേധം. പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് ഹിമാന്‍ഷു രംഗത്തെത്തി. കോലി തനിക്ക് ഗുരുതുല്യനെന്നും വിക്കറ്റ് നേടിയതില്‍ അഭിമാനം മാത്രമെന്നും ഹിമാന്‍ഷു പറഞ്ഞു. തനിക്കും കുടുംബത്തിനും എതിരെ വിദ്വേഷം പുലര്‍ത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അദ്ദേഹം പറയുന്നതിങ്ങനെ… ”എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റാണിത്. രാജ്യത്തുള്ള യുവതാരങ്ങള്‍ പ്രചോദമനമാണ് കോലി. ഒരു പ്രത്യേക ബാറ്ററിനായി ഞങ്ങള്‍ ഒന്നും പ്ലാന്‍ ചെയ്തിതിരുന്നില്ല. ഡല്‍ഹി ബാറ്റര്‍മാരില്‍ ഭൂരിഭാഗവും ആക്രമിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് കൃത്യമായി പന്തെറിയുക എന്ന് മാത്രമായിരുന്ന ലക്ഷ്യം. കോലി എനിക്ക് ഗുരുതുല്യനാണ്. വിക്കറ്റ് നേടിയതില്‍ അഭിമാനം മാത്രം. എനിക്കും കുടുംബത്തിനുമെതിരെ വിദ്വേഷം പുലര്‍ത്തരുത്.” ഹിമാന്‍ഷു പറഞ്ഞു.

ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെ ടിക്കറ്റ് കളക്ടറില്‍ നിന്നാണ് ഹിമാന്‍ഷു ക്രിക്കറ്റിന്റെ പിച്ചിലേക്ക് ട്രാക്ക് മാറിയത്. വീരേന്ദര്‍ സെവാഗിന്റെ നാടായ ഡല്‍ഹിയിലെ നജഫ്ഗഡില്‍ ജനിച്ച ഹിമാന്‍ഷു 2019ലാണ് റെയില്‍വേസിനായി വിജയ് ഹസാരെ ട്രോഫിയില്‍ അരങ്ങേറിയത്. അതേവര്‍ഷം തന്നെ സയ്യിദ് മുഷ്താഖ് അലിയിലും രഞ്ജി ട്രോഫിയിലും ഹിമാന്‍ഷു റെയില്‍വെക്കായി കളിച്ചു. എം ആര്‍ എഫ് പേസ് ഫൗണ്ടേഷനില്‍ ഗ്ലെന്‍ മക്ഗ്രാത്തിന്റെ ശിക്ഷണത്തിലാണ് ഹിമാന്‍ഷു റെയില്‍വെയുടെ പേസ് ബൗളറായി വളര്‍ന്നത്.