യുവാവിനെ കൊന്ന് കഷ്ണമാക്കി ഉപേക്ഷിച്ച സംഭവത്തില്‍ വയനാട്ടില്‍ യു പി സ്വദേശിയുടെ ഭാര്യയും അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുപി സ്വദേശിയുടെ ഭാര്യയും അറസ്റ്റില്‍.ഇന്നലെയാണ് മൃതദേഹവുമായി മുഹമ്മദ് ആരീഫ് എന്ന യുവാവ് പിടിയിലായത്. യുപി സ്വദേശിയായ മുഖീബ് എന്നയാളെ കൊലപ്പെടുത്തിയതായി ഇയാള്‍ വ്യക്തമാക്കിയിരുന്നു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സംഭവത്തില്‍ മുഹമ്മദ് ആരീഫിന്റെ ഭാര്യ സൈനബാണ് കേസില്‍ ഇപ്പോള്‍ പിടിയിലായത്.

ഇന്നലെ ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വെച്ച്‌ മുഹമ്മദ് ആരീഫ് മുഖീബിനെ കൊലപ്പെടുത്തിയത്. ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്സ് ഓട്ടോ വിളിച്ച്‌ ഒരു സ്യൂട്കേസിലും മറ്റൊരു കാർഡ് ബോർഡിലും ആക്കിയായിരുന്നു മൃതദേഹങ്ങള്‍ പാലത്തിന് സമീപം എറിഞ്ഞത്. ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോറിക്ഷ ഡ്രൈവറോട് പറഞ്ഞു. ഇയാളാണ് പൊലീസിന് വിവരം നല്‍കിയത്.

താമസിച്ചിരുന്ന മുറിയില്‍ അന്വേഷിച്ചെത്തിയ പൊലീസ് മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിലെടുക്കുകയായികുന്നു. കേരളത്തില്‍ നിന്ന് ഉത്തർപ്രദേശിലേക്ക് നാളെ തിരികെ പോകാനിരിക്കെയാണ് മുഹമ്മദ് ആരീഫ് കൊലപാതകം നടത്തിയത്. അടുത്ത താമസക്കാരായിട്ടും ആരും കൊലപാതകം അറിഞ്ഞിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നത്. അടുത്തകാലം വരെ ആരിഫ് താമസിച്ചിരുന്ന മുറിക്ക് തൊട്ടടുത്ത് തന്നെയാണ് മുഖീബ് താമസിച്ചിരുന്നത്.