ഇനി കിഫ്ബി റോഡുകള്‍ക്കും ടോള്‍ ! 50 കോടിയിലേറെ മുതല്‍ മുടക്കുള്ള റോഡുകള്‍ക്കാണ് നിയമ നിര്‍മ്മാണത്തിന് അനുമതി ; നീക്കം അതീവ രഹസ്യമായി

തിരുവനന്തപുരം : ഇനിമുതല്‍ കിഫ്ബി പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ നീക്കം. 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള റോഡുകളില്‍ മാത്രമാണ് ടോള്‍ ഈടാക്കുക. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി അംഗീകരിച്ചു. നിയമ, ധന മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. വിഷയം ഉടന്‍ മന്ത്രിസഭയുടെ പരിഗണനയില്‍ വരും.

കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്-ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. വായ്പ പരിധി വെട്ടികുറച്ചതിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ദേശീയ ഹൈവേ അതോററ്റി ടോള്‍ പിരിക്കുന്ന മാതൃകയിലാണ് കിഫ് ബിയും ടോള്‍ പിരിക്കാനൊങ്ങുന്നത്.

ദേശീയ പാതകളില്‍ എത്ര ദൂരം എന്ന് കണക്കാക്കാതെ ഓരോ ബൂത്തിലും നിശ്ചയിച്ച തുക ടോളായി നല്‍കണം. എന്നാല്‍ കിഫ്ബി റോഡുകളില്‍ യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് ഓരോ ബൂത്തിലും ടോള്‍ നല്‍കിയാല്‍ മതി. തദ്ദേശ വാസികള്‍ക്ക് ടോള്‍ ഉണ്ടാകില്ല. ടോള്‍ പിരിക്കാനായി നിയമ നിര്‍മാണത്തിന് മന്ത്രിസഭാ തീരുമാനിച്ചെങ്കിലും ഇക്കാര്യം അതീവ രഹസ്യമായി വച്ചിരിക്കുകയാണ്.

ടോള്‍ പിരിവിനായി കിഫ്ബി പഠനം തുടങ്ങിക്കഴിഞ്ഞു. കിഫ്ബി വായ്പ സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യത കൂട്ടുന്നുവെന്ന കേന്ദ്ര വാദത്തിന് മറുപടിയായി കേന്ദ്ര സ്ഥാപനങ്ങളും ഇതു പോലെ കടമെടെക്കുന്നുവെന്ന് കേരളം വാദിച്ചിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടവിന് വരുമാനമുണ്ടായിരുന്നു മറുപടി. ദേശീയ പാത അതോറിറ്റിയുടെ ടോള്‍ വരുമാനമടക്കം കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹച്യത്തിലാണ് കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കം.

കിഫ്ബി കടം അധിക ബാധ്യതയെന്ന് സിഎജി റിപ്പോര്‍ട്ടുകള്‍ക്കും കേന്ദ്ര നിലപാടുകള്‍ക്കും പിന്നാലെ പദ്ധതികള്‍ക്ക് വായ്പ കിട്ടാത്ത പ്രശ്‌നം മറികടക്കാന്‍ കൂടിയാണ് ടോള്‍ വഴി തേടുന്നത്. ഇനി ടോളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിഫ്ബി അധികൃതര്‍ പറഞ്ഞു. ഇന്ധന സെസും മോട്ടര്‍ വാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോള്‍ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്. ആദ്യം ടോളിനെ എതിര്‍ത്ത സിപിഎം നിലപാട് മാറ്റിയതിനാല്‍ നയപ്രശ്‌നമില്ലെന്ന വിലയിരുത്തലിലാണ് നീക്കം.