തദ്ദേശ തെരഞ്ഞെടുപ്പ്: 2020 ലെ മാനദണ്ഡങ്ങള്‍ തുടരാന്‍ മുസ്ലിംലീഗ്; മൂന്ന് തവണ മത്സരിച്ചവര്‍ക്ക് അവസരമുണ്ടാകില്ല

 

തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുസ്ലിലീം ലീഗിന്റെ മത്സരിക്കാനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍. മപ്പുറത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച സാഹിത്യ ഫെസ്റ്റിനിടെ നടന്ന അഭിമുഖത്തിലാണ് തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2020ലെ മാനദണ്ഡങ്ങള്‍ നിലനിര്‍ത്താനാണ് ലീഗിന്റെ തീരുമാനം. 30 ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ടുള്ളതായിരിക്കും മാനദണ്ഡം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കി വിജയിച്ച പരിഷ്‌കാരങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കുക വഴി യുവാക്കളുടെ പ്രാതിനിധ്യം അടക്കമുള്ള നിരവധി കാര്യങ്ങളാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് മത്സരിക്കാന്‍ അവസരമുണ്ടാകില്ല. യുവതീ യുവാക്കളായ പുതുമുഖങ്ങള്‍ക്കായിരിക്കും കൂടുതല്‍ അവസരമുണ്ടാകുക. കൂടുതല്‍ യുവാക്കള്‍ കടന്നുവരണമെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

കാലങ്ങളായി ലീഗിന്റെ ടിക്കറ്റില്‍ മത്സരിക്കുന്ന നിരവധി സീറ്റുകള്‍ ചിലര്‍ മാത്രം കുത്തകയാക്കി വെക്കുന്ന സ്ഥിതിയായിരുന്നു ലീഗില്‍. വനിതാ സംവരണം വന്നപ്പോള്‍ ഭാര്യയും ഭര്‍ത്താവും സീറ്റുകള്‍ കൈയ്യാളുന്ന സ്ഥിതി വന്നു. എന്നാല്‍ 2020ലെ പരിഷ്‌കാരത്തോടെ ഇതിനെല്ലാം അറുതിയാവുകയായിരുന്നു. ഒരു വീട്ടില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ മത്സരിക്കാന്‍ പാടുള്ളുവെന്ന് മാനദണ്ഡത്തില്‍ പറയുന്നത്. പല സ്ഥലങ്ങളിലും പ്രേദേശിക നേതാക്കള്‍ കൈയടക്കി വച്ചിരുന്ന സീറ്റുകളെല്ലാം പുതിയ തീരുമാനം വന്നതോടെ നടപ്പിലാക്കേണ്ടി വന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് നടപ്പിലാക്കുകയെന്നത് ഏറെ വെല്ലുവിളിയായിരുന്നെങ്കിലും പരീക്ഷിച്ച് വിജയിപ്പിക്കാന്‍ ലീഗിന് സാധിച്ചു. അതുകൊണ്ടാണ് ഇത്തവണയും അതേ മാനദണ്ഡങ്ങള്‍ തുടരാന്‍ ലീഗ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ചില മാനദണ്ഡങ്ങള്‍ ലീഗ് കൊണ്ടുവന്നേക്കുമെന്നാണ് സൂചന. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇനി അവസരമില്ലെന്ന തീരുമാനം ഉണ്ടായിരുന്നെങ്കിലും പല നേതാക്കള്‍ക്കും ഇതില്‍ ഇളവുണ്ടായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രധാന പദവിയിലിരിക്കുന്ന ഏതാനും നേതാക്കളൊഴിച്ച് മറ്റെല്ലാവര്‍ക്കും മാനദണ്ഡങ്ങള്‍ കൊണ്ടുവാരാനാണ് ലീഗിന്റെ തീരുമാനം. ഇത് നടപ്പിലായാല്‍ നിരവധി വിദ്യാര്‍ത്ഥി, യുവ നിര നേതാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നതായിരിക്കും തീരുമാനം.