പച്ചക്കറി മോഷണം തടയാൻ മോഡല്‍ സ്കൂളില്‍ ഇനി സിസിടിവി, കുട്ടികള്‍ക്ക് ആശ്വാസവുമായി ഓര്‍ത്തഡോക്സ് സഭയുടെ സഹായവുമെത്തി
തിരുവനന്തപുരം: നട്ടുനനച്ച് വളർത്തിയ പച്ചക്കറികള്‍ വിളവെടുപ്പിന് മുൻപ് മോഷണം പോയതിന്‍റെ സങ്കടത്തിലായിരുന്ന തൈക്കാട് മോഡല്‍ ഗവ.എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ആശ്വാസവുമായി ഓർത്തഡോക്സ് സഭ.കുഞ്ഞുങ്ങളുടെ സങ്കടത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയില്‍പ്പെട്ട സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ വാഗ്ദാനം ചെയ്തിരുന്ന സഹായം സ്കൂളിലെത്തി.
ബാവാ ചുമതലപ്പെടുത്തിയതിനെ തുടർന്ന് സഭയുടെ തിരുവനന്തപുരം സ്റ്റുഡന്‍റ്സ് സെന്‍റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് സ്കൂളില്‍ നേരിട്ടെത്തി. 50,000 രൂപയുടെ ചെക്ക് കൈമാറി. മോഷണശ്രമങ്ങള്‍ തടയുന്നതിനായി സ്ക്കൂളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. ഈ ആവശ്യം നിറവേറ്റുന്നതിനോ, കൃഷി വിപുലപ്പെടുത്തുന്നതിനോ തുക ഉപയോഗിക്കാമെന്ന് സഭയുടെ പ്രതിനിധികള്‍ അധ്യാപകരെ അറിയിച്ചു.
വിളവെടുക്കാറായ കോളിഫ്ലവർ മോഷണം പോയതില്‍ സങ്കടപ്പെടരുതെന്നും ഊർജ്ജസ്വലരായി വീണ്ടും കൃഷി തുടങ്ങണമെന്നുമുള്ള കാതോലിക്കാബാവായുടെ സന്ദേശം പ്രതിനിധികള്‍ കുട്ടികള്‍ക്ക് കൈമാറി. കൃഷി വിപുലപ്പെടുത്തണമെന്നും എന്ത് സഹായത്തിനും ഉപ്പമുണ്ടാകുമെന്നും ബാവാ അറിയിച്ചു. തൈക്കാട് സ്ക്കൂളിലെ കുരുന്നുകള്‍ കേരളത്തിന് മാതൃകയാണെന്നും ബാവാ കൂട്ടിച്ചേർത്തു. തങ്ങള്‍ക്കുള്ള സമ്മാനം കൊടുത്തയച്ച തിരുമേനി അപ്പച്ചനെ നേരില്‍ കാണാനുള്ള ആഗ്രഹം കുട്ടികള്‍ പങ്കുവെച്ചു.
പരിശുദ്ധ കാതോലിക്കാബാവാ തിരുവനന്തപുരത്തേക്ക് വരുമ്ബോള്‍ തീർച്ചയായും കുട്ടികളെ കാണാനെത്തുമെന്ന് ബാവാ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന കാര്യം സഭയുടെ പ്രതിനിധികള്‍ അറിയിച്ചു .സ്കൂളിലെ തോട്ടത്തില്‍ മാസസങ്ങളായി കുട്ടികള്‍ പരിപാലിച്ചുപോന്ന കോളിഫ്ലവർ വിളവെത്താറായപ്പോഴാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. നേരത്തെ വിഷയം ചൂണ്ടിക്കാട്ടി കുട്ടികള്‍ വിദ്യാഭ്യാസമന്ത്രിക്കെഴുതിയ കത്ത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സഭയുടെയും ഇടപെടല്‍.