അമേരിക്കന്‍ നാടുകടത്തല്‍ അംഗീകരിക്കാനാവില്ല ; വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ദില്ലി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല. 2009 മുതല്‍ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയുള്‍പ്പെടെ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രതികരണം.
നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും അനധികൃത കുടിയേറ്റ ഏജന്‍സികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു. ഭീകരവാദികളെ പോലെ ഇന്ത്യക്കാരോട് പെരുമാറിയതെന്തിനെന്ന് രണ്‍ദീപ് സുര്‍ജെവാല ചോദിച്ചു. അമേരിക്കന്‍ തടവില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന് ചോദിച്ച കോണ്‍ഗ്രസ് കൊളംബിയ പോലൊരു ചെറിയ രാജ്യം ചെറുത്തതു പോലെ ഇന്ത്യ ചെറുക്കാത്തത് എന്തു കൊണ്ടെന്നെന്നും ചോദിച്ചു.
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയപ്പോഴും ഇന്ത്യക്കാരെ അപമാനിച്ചുവെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ ജയില്‍ വാഹനങ്ങളിലാണ് ഇവരെ കൊണ്ടുപോയതെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ഇന്ത്യക്കാരെ നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും ചോദിച്ചു. നരേന്ദ്ര മോദിയുടെ ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കുമോ എന്ന് ശിവസേനയും ചോദിച്ചതോടെ രാജ്യസഭയില്‍ ബഹളമായി. എന്നാല്‍ 104 പേര്‍ മടങ്ങി വരുന്ന കാര്യം അറിയാമായിരുന്നു എന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. വിമാനം ഇറങ്ങാന്‍ അനുമതി ഇന്ത്യ നല്‍കിയിരുന്നു. മടങ്ങിയെത്തിയവരില്‍ നിന്ന് ഏജന്റുമാരുടെ വിവരം ശേഖരിച്ചുവെന്നും വ്യക്തമാക്കിയഎസ് ജയശങ്കര്‍ സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്നും സൂചിപ്പിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.