സ്മിത്തിനും ക്യാരിക്കും സെഞ്ചുറി, ശ്രീലങ്കക്കെതിരെ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്

ഗോള്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് നീങ്ങുന്നു.ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്തകോറായ 257 റണ്‍സിന് മറുപടിയായി രണ്ടാം ദിനം സ്റ്റംപെടുക്കുമ്ബോള്‍ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തിട്ടുണ്ട്. 120 റണ്‍സുമായി സ്റ്റീവ് സ്മിത്തും 139 റണ്‍സുമായി അലക്സ് ക്യാരിയും ക്രീസില്‍. ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് രണ്ടാം ദിനം നഷ്ടമായത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഓസീസിനിപ്പോള്‍ 73 റണ്‍സിന്‍റെ ലീഡുണ്ട്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്മിത്തും ക്യാരിയും ചേര്‍ന്ന് ഇതുവരെ 239 റണ്‍സടിച്ചിട്ടുണ്ട്.

ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറയാനിറങ്ങിയ ഓസീസിന് തുടക്കത്തിലെ തിരിച്ചടിയേറ്റിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 32 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ ട്രാവിസ് ഹെഡിനെ(21) വീഴ്ത്തിയ നിഷാന്‍ പെരിസാണ് ഓസീസിനെ ഞെട്ടിച്ചത്. മോശം ഫോമില്‍ തുടരുന്ന മാര്‍നസ് ലാബുഷെയ്ന്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മടങ്ങി. ആറു പന്തില്‍ നാലു റണ്‍സെടുത്ത ലാബുഷെയ്നിനെ പ്രഭാത് ജയസൂര്യ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഇതോടെ 37-2 എന്ന സ്കോറില്‍ പതറിയ ഓസീസിനെ ആദ്യം സ്മിത്തും ഖവാജയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കരകയറ്റി. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഖവാജയെ(36) നിഷാന്‍ പെരിസ് വിക്കറ്റിന് മുന്നില്‍ കുടുക്കുമ്ബോള്‍ ഓസീസ് സ്കോര്‍ 100 കടന്നിരുന്നില്ല.എന്നാല്‍ ലങ്കയുടെ ആഘോഷം അവിടെ തീര്‍ന്നു. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച അലക്സ് ക്യാരിക്ക് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മികച്ച പിന്തുണ നല്‍കിയതോടെ ഓസീസ് മികച്ച സ്കോറിലേക്ക് നീങ്ങി. ഒടുവില്‍ കരിയറിലെ 36-ാം സെഞ്ചുറി തികച്ച സ്മിത്തിനെയും ക്യാരിയെയും വീഴ്ത്താനാവാതെ ലങ്ക രണ്ടാം ദിനം ഗ്രൗണ്ട് വിട്ടു.