കേരളത്തിനെതിരെ അഞ്ചാം ദിനവും ഗുജറാത്ത് ലീഡില്ലാതെ ഒന്നാം ഇന്നിംഗ്‌സ് തുടര്‍ന്നാല്‍? ഫലം എന്താകും?

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ പിടിമുറുക്കിയിരിക്കുകയാണ് കേരളം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്ബോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുക്കാന്‍ കേരളത്തിന് കഴിഞ്ഞു.സെഞ്ചുറി നേടിയ മുഹമ്മദ് അസറുദ്ദീന്‍ (149), ആദിത്യ സര്‍വാതെ (10) എന്നിവര്‍ ക്രീസിലുണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് 500ന് അടുത്തുള്ള സ്‌കോറായിരിക്കും ലക്ഷ്യം. മറുപടി ബാറ്റിംഗില്‍ കേരളത്തിന്റെ സ്പിന്‍ വെല്ലുവിളി അതിജീവിക്കുക ഗുജറാത്തിന് എളുപ്പമുള്ള കാര്യമായിരിക്കില്ല. ജലജ് സക്‌സേന, ആദിത്യ സര്‍വാതെ എന്നീ സ്പിന്നര്‍മാരുടെ അനുഭവസമ്ബത്ത് കേരത്തിന് ഗുണം ചെയ്യും. കൂടാതെ അഹമ്മദ് ഇമ്രാനും പന്ത് തിരിക്കാനെത്തും. അക്ഷയ് ചന്ദ്രനും ഒരു കൈ നോക്കാം. പേസര്‍മാരായി നിധീഷ് എം ഡി, എന്‍ ബേസില്‍ എന്നിവരും ടീമിലുണ്ട്.

അതുകൊണ്ടുതന്നെ കേരളത്തിന്‍റെ വന്‍ സ്‌കോറിനെതിരെ ലീഡെടുക്കുക, ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാവും. എന്നാല്‍ ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്‌സ് കേരളത്തിന് അവസാനിപ്പിക്കാന്‍ സാധിക്കാതെ വന്നാല്‍ എന്തായിരിക്കും മത്സരഫലമെന്നുള്ളത് പ്രധാന ചോദ്യമാണ്. അതായത്, അഞ്ച് ദിവസത്തിനിടെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ ഗുജറാത്തിന് മറികടക്കാന്‍ സാധിക്കാതെ വരികയും കേരളത്തിന് അവരുടെ മുഴുവന്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ എന്തായിരിക്കും ഫലമെന്നുള്ളതാണ് ചോദ്യം. സാധാരണ ഗതിയില്‍ ആദ്യ ഇന്നിംഗ്‌സ് ലീഡെടുക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും. എന്നാല്‍ സെമി ഫൈനലില്‍ കാര്യങ്ങള്‍ അല്‍പം വ്യത്യാസമുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായെങ്കിലും അഞ്ചാം ദിവസവും ഒന്നാം ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരു ദിനം കൂടുതല്‍ അനുവദിക്കും. ആദ്യ ഇന്നിംഗ്‌സിലെ സ്‌കോര്‍ ടൈ ആയാല്‍ ടോസിലൂടെ വിജയിയെ തിരൂമാനിക്കും.

കേരളത്തിന് വേണ്ടി അസറിന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലിന് 206 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗിനെത്തുന്നത്. എന്നാല്‍ കേരളത്തെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചാണ് ഗുജറാത്ത് തുടങ്ങിയത്. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാനാകാതെ സച്ചിന്‍ ബേബി മടങ്ങി. നാഗ്വസ്വാലയുടെ പന്തില്‍ ആര്യ ദേശായിക്ക് ക്യാച്ച്‌. 2065 എന്ന നിലയില്‍ പതറിയ കേരളത്തെ പിന്നീട് ചുമലിലേറ്റിയ അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ സഖ്യമായിരുന്നു. ഇരുവരും കരുതലോടെ കളിച്ച്‌ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 300 കടത്തുകയായിരുന്നു. ടീം ടോട്ടല്‍ 350 കടന്നശേഷമാണ് സല്‍മാന്‍ നിസാര്‍ മടങ്ങിയത്. ഇരുവരും 149 റണ്‍സ് കൂട്ടിചേര്‍ത്തു.

202 പന്തില്‍ നാലു ഫോറും ഒരു സിക്‌സും പറത്തി 52 റണ്‍സെടുത്ത സല്‍മാന്‍ നിസാറിനെ വൈശാല്‍ ജയ്‌സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതിനിടെ അസര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ 303 പന്തുകള്‍ നേരിട്ട താരം 17 ഫോറുകള്‍ നേടിയിട്ടുണ്ട്. സച്ചിന്‍, സല്‍മാന്‍ എന്നിവര്‍ക്ക് പുറമെ മുഹമ്മദ് ഇമ്രാന്റെ (24) വിക്കറ്റും കേരളത്തിന് ഇന്ന് നഷ്ടമായി. അസറിനൊപ്പം ചേര്‍ന്ന് 40 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഇമ്രാന്‍ മടങ്ങിയത്. തുടര്‍ന്ന് അസര്‍ – സര്‍വാതെ സഖ്യം കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാവാതെ കാത്തു.

ആദ്യ ദിനം കരുതല്‍

നിര്‍ണായക ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാര്‍ കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത്. തൊട്ടു പിറകെ രവി ബിഷ്‌ണോയിയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി രോഹന്‍ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റണ്‍സ് വീതം നേടി. തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ക്കും (10) അധികം പിടിച്ചു നില്ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വ്വില്‍ പട്ടേല്‍ പിടിച്ചാണ് പത്ത് റണ്‍സെടുത്ത വരുണ്‍ പുറത്തായത്.

പിന്നീടെത്തിയ ജലജ് സക്‌സേന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 71 റണ്‍സ് കേരളത്തിന് കരുത്തായി. 30 റണ്‍സെടുത്ത ജലജ് സക്‌സേനയെ അര്‍സന്‍ നാഗ്വസ്വാല ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു.