റഷ്യൻ മദ്യ കമ്ബനിയുടെ ബിയര്‍ ക്യാനില്‍ ഗാന്ധിജിയുടെ പേരും ചിത്രവും; റഷ്യൻ പ്രസിഡന്‍റിന് കത്തയച്ച് ഗാന്ധി ഫൗണ്ടേഷൻ
കോട്ടയം: റഷ്യൻ മദ്യ കമ്ബനിയുടെ ബിയർ ക്യാനില്‍ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ.മദ്യകമ്ബനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും ഇന്ത്യൻ പ്രസിഡന്‍റിനും കത്തയച്ചു. ദേശീയ തലത്തില്‍ തന്നെ റഷ്യൻ കമ്ബനിയുടെ നടപടിക്കെതിരെ വലിയ വിവാദമാണ് ഉയരുന്നത്. റഷ്യൻ മദ്യ കമ്ബനിയായ റിവോർട്ട് ബ്രൂവറിയാണ് മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും പതിപ്പിച്ച് ബിയർ പുറത്തിറക്കിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ റഷ്യൻ കമ്ബനിയുടെ നടപടി ചർച്ചയാവുകയാണ്. ഒഡീഷ മുൻ മുഖ്യമന്ത്രി നന്ദിനി സത്പ്തിയുടെ ചെറുമകൻ സുപർണോ സത്പ്തി എകസില്‍ ബിയർ ക്യാനുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകള്‍ പ്രതിഷേധവുമായെത്തി. ഇതിനുപിന്നാലെയാണ് പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ പരാതിയുമായി രംഗത്തെത്തിയത്.
ജീവിതത്തിലുടെനീളം മദ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് മഹാത്മാഗാന്ധിയെ അവഹേളിക്കുന്നതാണ് റഷ്യൻ സമീപനമെന്നാണ് വിമർശനം. റഷ്യൻ എംബസിക്കും പരാതി അയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നാണ് മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്രാതലത്തില്‍ പ്രമുഖരായവരോടുള്ള ആദരവിന്‍റെ ഭാഗമായാണ് റഷ്യൻ മദ്യ കമ്ബനി ബിയർ ക്യാനുകളില്‍ ഇങ്ങനെ പേരും ചിത്രങ്ങളും പതിപ്പിക്കുന്നത്.
മദർ തെരേസയുടെ പേരും ചിത്രവും പതിപ്പിച്ച ബിയർ കുപ്പികളുമുണ്ട്. 2019 ല്‍ ഇസ്രേയിലിലേയും ചെക്ക് റിപ്പബ്ലിക്കിലെയും മദ്യ കമ്ബനികള്‍ ഗാന്ധിയുടെ ചിത്രം പതിപ്പിച്ച മദ്യം പുറത്തിറക്കിയിരുന്നു. അന്നും മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ പരാതി ഉയർത്തിയിരുന്നു. ഒടുവില്‍ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് അവ പിൻവലിക്കുകയും രണ്ട് രാജ്യങ്ങളും മാപ്പ് പറയുകയും ചെയ്തിരുന്നു.