ഓട്ടോറിക്ഷയില്‍ വില്‍പനക്ക് കൊണ്ടു പോകുന്നതിനിടെ കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

മലപ്പുറം: ബീഹാറില്‍ നിന്ന് നാട്ടിലെത്തിച്ച് വില്‍പ്പ നടത്താനുള്ള നീക്കത്തിനിടെ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ബിഹാര്‍ മധു ബാനി സ്വദേശി എം ഡി നിജാം (27), ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കല്‍ സ്വദേശി മുല്ലപ്പള്ളി മുഹമ്മദലി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കൊളത്തൂര്‍ – പടപ്പറമ്പ് റോഡില്‍ പുളിവെട്ടി ഭാഗത്താണ് സംഭവം.

ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബിഹാറില്‍നിന്ന് ട്രയിനില്‍ എത്തിച്ച കഞ്ചാവ് വില്‍പനക്കായി ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പെരിന്തല്‍മണ്ണ പാലൊളിപ്പറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒളിപ്പിച്ച കഞ്ചാവും കണ്ടെടുത്തു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി പ്രേംജിത്ത് എ, കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തില്‍, ജില്ല ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് എസ് ഐ ഷിജോ സി തങ്കച്ചന്‍, പ്രബേഷന്‍ എസ് ഐ അശ്വതി, എസ് ഐ ശങ്കരനാരായണന്‍, എസ് സി പി ഒമാരായ സുമേഷ്, ജയന്‍, ഷെരീഫ് എന്നിവരും ജില്ല ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് ഉദ്യോഗസ്ഥരുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.