കുംഭമേളയെ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ച 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ കേസ് ; പുണ്യ സ്‌നാനത്തില്‍ ഇതുവരെ 8.773 മില്യണ്‍ ആളുകള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്

പ്രയാഗ്രാജ്: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ 13 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഒരു കോടിയിലധികം ആളുകള്‍ പുണ്യസ്‌നാനം നടത്തിയെന്ന് ഞായറാഴ്ച്ച വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന ശിവരാത്രി ഉത്സവത്തിന് സമ്പൂര്‍ണ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മഹാകുംഭത്തിലെ ഗതാഗതക്കുരുക്ക് തടയാന്‍ പരമാവധി ശ്രമിക്കും. എത്ര വലിയ ജനക്കൂട്ടമുണ്ടായാലും തിരക്ക് നിയന്ത്രിക്കാനുളള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 8.773 മില്യണ്‍ ആളുകളാണ് ഇതു വരെ മഹാകുംഭത്തിലെ പുണ്യസ്‌നാനത്തില്‍ പങ്കെടുത്തതെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിനിടെ, ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവര്‍ സമൂഹത്തിലെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ബലഹീനമാക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അത്തരം വിദേശ ശക്തികള്‍ സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന കുംഭമേള ഐക്യത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കുംഭമേളയ്‌ക്കെതിരെ മമതാ ബാനര്‍ജി അടക്കം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് മോദിയുടെ പ്രസ്താവന. മധ്യപ്രദേശില്‍ ക്യാന്‍സര്‍ ആശുപത്രിയുടെ തറക്കല്ലിടില്‍ ചടങ്ങിനിടയാണ് മോദിയുടെ പരാമര്‍ശം.