പൊന്നാനിയില്‍ കപ്പലടുക്കുമെന്ന് ശുഭപ്രതീക്ഷ

പൊന്നാനി: പൊന്നാനി തുറമുഖത്ത് കപ്പലടുപ്പിക്കുന്നതിന് സുപ്രധാന ചുവടുവെപ്പുമായി സർക്കാർ മുന്നോട്ട്. സ്വകാര്യ സംരംഭക പങ്കാളിത്തത്തില്‍ പദ്ധതി യാഥാർഥ്യമാക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ഈ മാസം 28ന് പൊന്നാനിയില്‍ ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുമെന്ന് പി. നന്ദകുമാർ എം.എല്‍.എ അറിയിച്ചു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന വ്യവസായികളെ ഉള്‍പ്പെടുത്തിയാണ് സംരംഭക സംഗമം നടത്തുന്നത്. 55 ലധികം സംരംഭകർ സംഗമത്തില്‍ പങ്കെടുക്കും. മള്‍ട്ടി പർപ്പസ് പോർട്ട് നിർമിക്കുന്നതിനുള്ള പദ്ധതിയാണ് തയാറായിട്ടുള്ളത്.

ചരക്ക് നീക്കത്തിന് പുറമെ യാത്ര, ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്തുള്ള വിശദ പദ്ധതി വിശദീകരണം ഇൻവെസ്റ്റേഴ്സ് മീറ്റില്‍ നടക്കും. പദ്ധതിക്കായി 30 ഏക്കർ ഭൂമി വിട്ടു നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലം നല്‍കാനും തുറമുഖ വകുപ്പ് സന്നദ്ധമാണ്. നിക്ഷേപ കമ്ബനികള്‍ക്ക് ഗോഡൗണ്‍ നിർമിക്കാനാവശ്യമായ സ്ഥലം ഉള്‍പ്പെടെ നല്‍കാനാണ് ധാരണ. കേരളത്തില്‍ പോർട്ട് വികസിപ്പിക്കാൻ കഴിയുന്ന ഏക സ്ഥലമെന്നതിനാലാണ് പൊന്നാനിക്ക് സാധ്യത വർധിക്കുന്നത്.

പ്രകൃതിദത്ത തുറമുഖം എന്നതിന് പുറമെ കപ്പല്‍ ചാലുകളുമായി അടുത്ത് കിടക്കുന്ന തീരവും പൊന്നാനിയാണ്. ലക്ഷദ്വീപുമായി വ്യാവസായിക, യാത്ര സൗകര്യവും ഇതിന്റെ ഭാഗമായി നടക്കുമെന്നതിനാല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെയും ഇൻവെസ്റ്റേഴ്സ് മീറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

നേരത്തെ തന്നെ പദ്ധതിക്കായി പ്രൊപ്പോസല്‍ ഉണ്ടായിരുന്നതിനാല്‍ തടസങ്ങളില്ലാതെ പ്രവർത്തനവുയി മുന്നോട്ട് പോകാനാവുമെന്ന് പി.നന്ദകുമാർ എം.എല്‍.എ പറഞ്ഞു.

പൊന്നാനി തുറമുഖത്ത് കപ്പല്‍ ടെർമിനല്‍ നിർമിക്കുന്നതിനായി മാരിടൈം ബോർഡ് മുൻകൈയെടുത്ത് നിലവില്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ അടിസ്ഥാന ത്തിലായിരിക്കും നിർമാണ നടത്തിപ്പ് ചുമതലകളുമായി ബന്ധപ്പെട്ട രൂപരേഖയുണ്ടാക്കുക. തുറമുഖ നിർമാണത്തിനായി സ്വകാര്യ കമ്ബനിക്ക് കടല്‍ തീരം വിട്ടുനല്‍കുകയും നടത്തിപ്പ് ചുമതല ഉള്‍പ്പെടെ നല്‍കിക്കൊണ്ടുള്ള കരാർ ഉറപ്പിക്കാനുമാണ് ധാരണ.

നേരത്തെ വാണിജ്യ തുറമുഖ നിർമാണത്തിനായി സ്വകാര്യ കമ്ബനിക്ക് കരാർ നല്‍കിയിരുന്നെങ്കിലും പദ്ധതി പാതിവഴിപോലുമെത്താതെ മുടങ്ങിപ്പോയ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, അതിവേഗം നടപ്പാക്കാൻ കഴിയുന്നതും കുറഞ്ഞ ചെലവില്‍ ലാഭകരമായി നിർമിക്കാൻ കഴിയുന്നതുമായ പദ്ധതിയാണ് നിലവില്‍ ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.

Good hope that the ship will be taken in Ponnani