ഇനി യാത്രാ നടപടിക്രമങ്ങള്‍ അതിവേഗം, ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 70 ഇ-ഗേറ്റുകള്‍ തുറന്നു
റിയാദ്: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റ്സ് സേവനത്തിന് തുടക്കം. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാല്‍ ബിൻ അബ്ദുല്‍ അസീസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു.മനുഷ്യ ഇടപെടലില്ലാതെ യാത്രാനടപടിക്രമങ്ങള്‍ യാന്ത്രികമായി പൂർത്തിയാക്കുന്ന 70 ഗേറ്റുകളുമായാണ് ഇ-ഗേറ്റ്സ് സംവിധാനം പ്രവർത്തനം ആരംഭിച്ചത്.
ഇത് ഒന്നാം ഘട്ടമാണ്. കൂടുതല്‍ ഗേറ്റുകള്‍ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തും. സൗദി വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് മികച്ച സേവനം നല്‍കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്, എയർപോർട്ട്സ് ഹോള്‍ഡിങ് കമ്ബനി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് അതോറിറ്റി (സാദിയ) എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഗേറ്റ്സ് സേവനം ആരംഭിച്ചത്.
ഇ-ഗേറ്റുകള്‍ വഴി യാത്രക്കാർക്ക് അവരുടെ യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സാധിക്കും. ആധുനിക സാങ്കേതികവിദ്യകളും കൃത്രിമബുദ്ധിയും ഉപയോഗിച്ച് യാത്രാനടപടിക്രമങ്ങള്‍ സുഗമമാക്കലും ത്വരിതപ്പെടുത്തലുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് സമയവും പരിശ്രമവും ലാഭിക്കാൻ സഹായിക്കുന്നു. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്ബർ ഹാളിനും എക്സിക്യൂട്ടീവ് ഓഫീസ് സൗകര്യങ്ങള്‍ക്കുമിടയിലാണ് 70 ഇ-ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരു ഗേറ്റിലൂടെ ഒരു ദിവസം 2,500 യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയും. ഇങ്ങനെ പ്രതിദിനം 1,75,000 യാത്രക്കാർക്ക് ഇ-ഗേറ്റ്സ് സേവനം ഉപയോഗപ്പെടുത്താനാവും.
പാസ്‌പോർട്ടും മുഖചിത്രവും സ്കാൻ ചെയ്യുക വഴി യാത്രക്കാരെൻറ ഐഡൻറിറ്റി പരിശോധിക്കാനുള്ള കഴിവ് ഇ-ഗേറ്റുകള്‍ക്കുണ്ട്. ഇത് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും വിമാനത്താവളങ്ങളിലെ പ്രവർത്തന പ്രക്രിയകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയോം ബേ വിമാനത്താവളത്തിലും ഇ-ഗേറ്റ് സംവിധാനം വിജയകരമായി ആരംഭിച്ചതിന് ശേഷം മൂന്നാമതായാണ് ജിദ്ദ വിമാനത്താവളത്തിലും ആരംഭിച്ചത്.