എക്സറേ യന്ത്രങ്ങള്‍ തകരാറില്‍; തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ വലയുന്നു

തൃശൂര്‍: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എക്‌സറേ യന്ത്രങ്ങള്‍ പണി മുടക്കിയതോടെ രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്.ആശുപത്രിയില്‍ നിലവില്‍ മൂന്ന് ഡിജിറ്റല്‍ എക്‌സറേ യന്ത്രങ്ങളാണുള്ളത്. ഇതില്‍ രണ്ടെണ്ണവും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ഒപി യില്‍ എത്തുന്ന രോഗികളും വാര്‍ഡില്‍ കഴിയുന്ന രോഗികളും എക്‌സറേ ലഭിക്കാന്‍ സ്വകാര്യ എക്‌സറേ സെന്‍ററുകളെയാണ് ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

കൈയ്യിലും കാലിലുമെല്ലാം പ്ലാസ്റ്റര്‍ ഇട്ട രോഗികളോട് രണ്ടും മൂന്നും ആഴ്ച്ച കഴിഞ്ഞ് വരാന്‍ പറയും. പ്ലാസ്റ്റര്‍ അഴിക്കാന്‍ എത്തുന്ന രോഗികള്‍ക്ക് എക്സറേ എടുക്കാനുള്ള സൗകര്യമില്ല. എക്സറേ എടുക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെടുമ്ബോള്‍ സാധാരണക്കാരായ രോഗികള്‍ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ്. സ്വകാര്യ എക്സറേ സെന്‍ററുകളെ സമീപിക്കുന്നതിനുള്ള സാമ്ബത്തിക സ്ഥിതി പല രോഗികള്‍ക്കുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എക്‌സറേ സൗജന്യമാണെന്ന് കരുതിയാണ് രോഗികള്‍ വരുന്നത്. ആശുപത്രിയില്‍ എത്തി ഡോക്ടറെ കണ്ടതിനുശേഷമാണ് പലരും എക്‌സറേ യന്ത്രം കേടായ വിവരം തന്നെ അറിയുന്നത്. പല രോഗികളും കൈയില്‍ കാശില്ലാത്തതുമൂലം പിന്നെ വരാമെന്ന് പറഞ്ഞ് പോകുകയാണ്. ചിലര്‍ സ്വകാര്യ സഥാപനങ്ങളെ ആശ്രയിക്കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എക്‌സറേ സെന്‍ററുകള്‍ക്ക് നിലവില്‍ ചാകരയാണ്.

മെഡിക്കല്‍ കോളേജില്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 105 രൂപ നല്‍കിയും എക്‌സറേ എടുക്കാം. സ്വകാര്യ സ്ഥാപനങ്ങളില്‍ 350 രൂപയില്‍ കൂടുതല്‍ വരും. തകരാറില്‍ ആയ എക്‌സറേ യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ക്ക് ഡല്‍ഹിയിലും തമിഴനാട്ടിലും ഉള്ള കമ്ബിനി അധികൃതര്‍ എത്തി പരിശോധന നടത്തണം. ഇവയുടെ പാര്‍ട്സുകള്‍ വിദേശ കമ്ബിനികളില്‍ നിന്നും എത്തിക്കണം.