നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി; തൃശ്ശൂര്‍ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല;സുരക്ഷ ഉറപ്പാക്കും


തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തീരുമാനം. പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടി.പൂരം നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയർന്ന സാഹചര്യത്തില്‍, ഇത് ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങള്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു.

മെയ് 6 നാണ് ഈ വർഷത്തെ തൃശ്ശൂർ പൂരം. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും ആചാരങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തറവാടക പ്രശ്‌നം രമ്യമായി പരിഹരിക്കാൻ അദ്ദേഹം ദേവസ്വം ബോർഡിന് നിർദ്ദേശം നല്‍കി. നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീർപ്പ് വ്യവസ്ഥ കൊച്ചിൻ ദേവസ്വം ബോർഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കും.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്താൻ നിർദ്ദേശം നല്‍കി. സുരക്ഷാ മുൻകരുതലുകള്‍, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണം. പൂരം ദിവസങ്ങളില്‍ വെടിക്കെട്ടു നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും എക്സ്പ്ലോസീവ് നടപടികളും സ്വീകരിക്കണം. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ പോലീസുമായി ചേർന്ന് ഒരുക്കണം. കഴിഞ്ഞ വർഷം ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.

ത്യശ്ശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിന് ആവശ്യമായ ലൈസൻസുകള്‍ അനുവദിക്കും. വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തും. 2024 ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം പ്രകാരം നിബന്ധനകള്‍ നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗികമായി ചെയ്യാവുന്നത് ജില്ലാ ഭരണകൂടം പൊലീസുമായി ചേർന്ന് പരിശോധിക്കും.

പൂരത്തോടനുബന്ധിച്ച മാലിന്യങ്ങളുടെ ശേഖരണം, സംസ്കരണം, നഗര പ്രദേശത്തെ നഗരസഭാ റോഡുകളുടെ നവീകരണം, ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം വഴി നടത്തുന്ന പരിശോധനകള്‍, തെരുവ് വിളക്കുകളുടെ പരിപാലനം എന്നിവ തൃശൂർ കോർപ്പറേഷൻ ഉറപ്പാക്കണം. നാട്ടാനകളുടെ ഓണർഷിപ്പ് സർട്ടിഫിക്കറ്റുകള്‍ സുപ്രീം കോടതിയുടെ 1.11.2018ലെ ഉത്തരവ് പ്രകാരം ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇത് പരിശോധിച്ച്‌ അടിയന്തിര നടപടി വനം വകുപ്പ് കൈക്കൊള്ളും.

പൂരത്തിന്റെ ശോഭ കെടാത്ത വിധത്തില്‍ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കും. പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും, ആനകളുടെ ഫിറ്റ്നസ്. വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ പോലീസും ജില്ലാ ഭരണ സംവിധാനവുമായി ചേർന്ന് കൈക്കൊള്ളണം. പൂരം നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ ആരോഗ്യരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണം. ആവശ്യത്തിന് ഡോക്‌ടർമാർ ജീവനക്കാർ, ആംബുലൻസുകള്‍ എന്നിവ സജ്ജീകരിക്കണം. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആശുപത്രികള്‍ സജ്ജമാക്കണം. സർക്കാർ ആശുപത്രികളോടൊപ്പം തൃശ്ശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ക്കും അലർട്ട് മെസ്സേജ് നല്‍കുമ്ബോള്‍ കൃത്യമായി പ്രാവർത്തികമാക്കാൻ നിർദ്ദേശം നല്‍കണം.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും തേക്കിൻകാട് മൈതാനത്തും അഗ്നിരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാ ഉപകരണങ്ങളും വിന്യസിക്കണം. അപകട സാധ്യതകള്‍ മുൻകൂട്ടിക്കണ്ട് പൂരത്തിന് മുൻപ് മോക് ഡ്രില്‍ നടത്തി കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ സംഘാടനത്തില്‍ പാളിച്ചകള്‍ ഉണ്ടായതായി പരാതികള്‍ ഉയർന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശം നല്‍കി.

വന്യു വകുപ്പ് മന്ത്രി കെ. രാജൻ , ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ , ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു , ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , റവന്യു പ്രിൻസിപ്പള്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ , സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് , ഇൻ്റലിജൻസ് മേധാവി പി വിജയൻ , വനം വകുപ്പ് മേധാവി ഗംഗാ സിംഗ് , തൃശൂർ എം എല്‍ എ പി. ബാലചന്ദ്രൻ, തൃശൂർ മേയർ എം കെ വർഗ്ഗീസ് , ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ , സിറ്റി പോലീസ് കമ്മീഷണർ , തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ , കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എന്നീവർ യോഗത്തില്‍ പങ്കെടുത്തു.