വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാരുടെ സമരം 23-ാം ദിവസം; ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും
തിരുവനന്തപുരം : വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം ഇരുപത്തിമൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍.വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. ഇന്നലെ ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്ന വിഷയത്തില്‍ കേന്ദ്ര സർക്കാർ ഫണ്ട് നല്‍കുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം.
അതേസമയം സമരക്കാർക്കെതിരെ സിഐടിയു നേതൃത്വം കടുത്ത വിമർശനങ്ങള്‍ തുടരുകയാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വരവുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് ഗോപിനാഥ് നടത്തിയ ആക്ഷേപകരമായ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.
അതിനിടെ, വിവിധ ജില്ലകളില്‍ നിന്നെത്തിയ ആയിരത്തിലധികം സമരക്കാരെ അണി നിരത്തി ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം 22 ദിവസം പിന്നിട്ടപ്പോഴാണ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി എന്ത് കമ്മ്യൂണിസ്റ്റ് ആണെന്ന് പ്രതിപക്ഷം പരിഹസിച്ചു. ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.