18 സ്പെഷ്യല്‍ ട്രെയിനുകള്‍, 10 സ്ഥലങ്ങളില്‍ കൂളറുകള്‍, 179 സിസിടിവികള്‍; ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം!
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല. പൊങ്കാല മഹോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
മുഖ്യന്ത്രിയുടെ അവലോകന യോഗത്തില്‍ നിന്ന്
പൊങ്കാലയ്ക്ക് എത്തുന്നവർക്ക് ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ളതും കേടില്ലാത്തതുമായ ഭക്ഷണവും ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും കൃത്യമായ പരിശോധനകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊങ്കാല സമയത്ത് പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കഴിവതും കുറയ്ക്കുന്ന രീതിയില്‍ ക്രമീകരണങ്ങളുണ്ടാകണം. എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. നല്ല നിലയില്‍ തന്നെ ഉത്സവകാര്യങ്ങള്‍ നടക്കും എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊങ്കാല ഡ്യൂട്ടിയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. 179 സി.സി.ടി.വി ക്യാമറകള്‍, ഒരു മെയിൻ കണ്‍ട്രോള്‍ റൂം കൂടാതെ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ഡെഡിക്കേറ്റഡ് പാർക്കിങ് ഏരിയകളും വാഹന പരിശോധന പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിനിടയ്ക്ക് കാണാതാവുന്ന ആളുകളെ കണ്ടെത്തുന്നതിനും മെഡിക്കല്‍ എമർജൻസികള്‍ നേരിടുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും. ഇത്തവണത്തെ പൊങ്കാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 450 ജീവനക്കാരെ വിന്യസിക്കുന്നതില്‍ 50 പേർ വനിതകളാണ്. രണ്ട് സെക്ടറുകളായി തിരിഞ്ഞാണ് ഫയർ ആന്റ് റസ്‌ക്യൂ ടീം പ്രവർത്തിക്കുക. രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ പ്രവർത്തിക്കും. 44 ഫയർ റസ്‌ക്യൂ എൻജിനുകള്‍ സജ്ജമാക്കും. ഹൈ പ്രഷർ പമ്ബിംഗ് യൂണിറ്റും സജ്ജമാക്കും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പൊങ്കാല ദിവസം 10 മെഡിക്കല്‍ ടീമുകള്‍ അധികമായി പ്രവർത്തിക്കും. കുത്തിയോട്ട ദിവസങ്ങളില്‍ ശിശുരോഗവിദഗ്ധൻ ഉള്‍പ്പെടെയുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. ചൂട് വർദ്ധിച്ച് അസുഖങ്ങള്‍ പിടിപെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ക്ഷേത്രത്തിന് പരിസരത്ത് 10 സ്ഥലങ്ങളില്‍ കൂളറുകള്‍ സ്ഥാപിക്കും. പൊങ്കാല മഹോത്സവത്തിന് എല്ലാ ദിവസങ്ങളിലും കണ്‍ട്രോള്‍ റൂം പ്രവർത്തിക്കും. 10 ആംബുലൻസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അധികമായി ആംബുലൻസുകള്‍ വേണ്ടി വന്നാല്‍ സജ്ജമാക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പെട്ടെന്നുള്ള അപകടങ്ങള്‍ നേരിടുന്നതിന് അധിക സൗകര്യങ്ങള്‍ ഒരുക്കാൻ മെഡിക്കല്‍ കോളേജ് അധികൃതർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മാർച്ച് 12ന് 6 മണി മുതല്‍ 13ന് വൈകിട്ട് 6 മണി വരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്ന് എക്സ്സൈസ് വകുപ്പ് അറിയിച്ചു. ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപമായി എക്സ്സൈസ് കണ്‍ട്രോള്‍ റൂം തുറക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അവിടെ വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി ഭക്തജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിർദേശം നല്‍കിയിട്ടുണ്ട്. ഗ്രൗണ്ടില്‍ വിമുക്തിയുടെ ഒരു സ്റ്റാള്‍ തുറക്കും. സ്റ്റാള്‍ മാർച്ച് 5 മുതല്‍ പ്രവർത്തന സജ്ജമാകും. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികള്‍ക്കും മുതിർന്നവർക്കും വിമുക്തിയെ കുറിച്ച് പഠിക്കാനുള്ള അവസമൊരുക്കും. എക്‌സൈസ് ഇന്റലിജിൻസ് ടീമും ഷാഡോ ടീമും ഗ്രൗണ്ടിലും ക്ഷേത്ര പരിസരങ്ങളിലും രാത്രിയും പകലും നിരീക്ഷണം നടത്തും.
സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി ചൂടും മഴയുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി പ്രത്യേകമായ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരങ്ങള്‍ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററില്‍ വരികയും അവിടുന്ന് താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് കൈമാറുന്ന രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്രൈസിസ് മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
20 ബസുകള്‍ ചെയിൻ സർവീസ് ആയി ഈസ്റ്റ് ഫോർട്ടില്‍ നിന്ന് ക്ഷേത്രത്തെ ബന്ധിച്ചു കൊണ്ട് സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ.എസ്.ആർ.ടി.സി ചെയ്തിട്ടുണ്ട്. ഏഴുനൂറോളം ബസുകള്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നും ബഡ്ജറ്റ് ടൂറിന്റെ ഭാഗമായി നാലായിരത്തോളം സ്ത്രീകളെ തിരുവനന്തപുറത്ത് എത്തിച്ചു പൊങ്കാല ഇടാനുള്ള സൗകര്യങ്ങളും അവർക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭക്ഷ്യസുരക്ഷായുമായി ബന്ധപെട്ട് മറ്റ് ജില്ലകളില്‍ നിന്നുമുള്ള ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്‌ക്വാഡ് മാർച്ച് 5 മുതല്‍ പൊങ്കാല കഴിയുന്നത് വരെ സജീവമായിരിക്കും. അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച് പരിശോധനക്ക് വേണ്ടി സാമ്ബിളുകള്‍ ലാബില്‍ നല്‍കിയിട്ടുണ്ട്. വെള്ളം വിതരണവുമായി ബന്ധപെട്ട് ആറ്റുകാല്‍, ചാല-ഫോർട്ട് മേഖല, ശ്രീവരാഹം എന്നീ മൂന്ന് സോണുകളായി തിരിച്ചാണ് വാട്ടർ അതോറിറ്റി പ്രവർത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 1,391 കുടിവെള്ള ടാപ്പുകളുടെ പണികള്‍ മാർച്ച് 10ന് പൂർത്തിയാക്കും. 50 ശവറുകള്‍ അമ്ബലത്തിന് ചുറ്റും വയ്ക്കുന്നുണ്ട്. 18 സിവറേജ് ലൈനുകളുടെ അറ്റകുറ്റ പണികള്‍ പൂർത്തിയാക്കി. ബാക്കിയുള്ളത് മാർച്ച് 10ന് മുൻപ് പൂർത്തീകരിക്കും.
ടാങ്കറുകള്‍ക്ക് വെള്ളം നല്‍കുന്നതിന് ഐരാണിമുട്ടത്തും വെള്ളായമ്ബലത്തും വേന്റിങ് പോയിന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 7ാം തിയതി മുതല്‍ കണ്‍ട്രോള്‍ റൂം പ്രവർത്തിക്കും. പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട് 18 സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകും. നാല് ട്രെയിനുകള്‍ നാഗർക്കോയില്‍ സൈഡിലേക്കും 14 ട്രെയിനുകള്‍ കൊല്ലം ഭാഗത്തേക്കുമായി ക്രമീകരിച്ചിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് 10 റോഡുകളുടെ പണികളാണ് നടത്തിവന്നിരുന്നത്. അതില്‍ 9 റോഡുകളുടെ പണികള്‍ പൂർത്തിയാക്കിക്കഴിഞ്ഞു. ബണ്ഡ് റോഡിന്റെ പണികളാണ് പൂർത്തിയാക്കാനുള്ളത്. അത് രണ്ടു ദിവസത്തിനുള്ളില്‍ പൂർത്തിയാകുമെന്നും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ അറിയിച്ചു.
1,254 ജീവനക്കാരെ ശുചീകരണ പ്രവർത്തനങ്ങള്‍ക്കായി നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് 1,813 പുതിയ തൊഴിലാളികളെക്കൂടി ശുചീകരണത്തിനായി ഏർപ്പെടുത്തും. 84 ടിപ്പർ ലോറികള്‍ മാലിന്യം ശേഖരിക്കുന്നതിനായി സജ്ജമാക്കും. അന്നദാനത്തിനായുള്ള രജിസ്ട്രേഷൻ തുടങ്ങി. ഗ്രീൻ പ്രോട്ടോകോള്‍ പാലിക്കുന്നതിനായി ഹരിതകർമ്മ സേനയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടുത്തി ഗ്രീൻ ആർമി രൂപീകരിച്ചിട്ടുണ്ട്. 250 പേരാണ് ഇതില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കും. മൂന്ന് മൊബൈല്‍ ടോയ്‌ലെറ്റുകള്‍ ഉണ്ടാകും. പൊങ്കാല ദിവസങ്ങളില്‍ ഉച്ചഭാഷിണികള്‍ നിയന്ത്രിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേത്വത്വത്തില്‍ സർവെയ്‌ലൻസ് സ്‌ക്വാഡ് രൂപീകരിച്ചു. പൊങ്കാലയ്ക്കു മുൻപും ശേഷവും അന്തരീക്ഷവായു ഗുണനിലവാരം പരിശോധിക്കുന്നതിനായി മോണിറ്ററിങ് നടത്തും.
ആറ്റുകാല്‍ ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.53,68,000 പേർ ഇത്തവണ ശബരിമല മകരവിളക്ക് മഹോത്സവത്തിന് എത്തിയിരുന്നു. പരിഭവങ്ങളും പരാതികളും ഉണ്ടാകാത്ത രീതിയില്‍ എല്ലാ ഉദ്യോഗസ്ഥരും പരസ്പരം ബന്ധപ്പെട്ടും നന്നായി സഹകരിച്ചും അവിടെ പ്രവർത്തിച്ചു. ആ ടീംവർക്ക് ആറ്റുകാല്‍ പൊങ്കാലയ്ക്കും ആവർത്തിച്ചാല്‍ നല്ല ഭംഗിയായി കാര്യങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എല്ലാവരും ചേർന്ന് ഒത്തൊരുമയോടെ പൊങ്കാലയുടെ നടത്തിപ്പ് വിജയകരമാക്കാമെന്നും മന്ത്രി പറഞ്ഞു. ആന്റണി രാജു എം.എല്‍.എ, മേയർ ആര്യ രാജേന്ദ്രൻ, എ.ഡി.എം ബീന വി ആനന്ദ്, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.