കരുതലിന്റെ കരങ്ങളിലേക്ക് തൂലികയും പഞ്ചരത്നങ്ങളും, ഒരു മാസത്തില്‍ അമ്മത്തൊട്ടിലില്‍ എത്തിയത് ആറ് കുരുന്നുകള്‍
തിരുവനന്തപുരം: സംസ്ഥാന ശിശുഷേമ സമിതി സർക്കാരിൻറെ സഹായത്തോടെ തലസ്ഥാനത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ കരുതലിനായി കഴിഞ്ഞ ഒരു മാസത്തിനിടയില്‍ എത്തിയത് ആറ് നവജാത ശിശുക്കള്‍.ചൊവ്വാഴ്ച രാത്രി 7.30 നാണ് 2.480 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്ന പെണ്‍കുഞ്ഞാണ് സമിതിയുടെ പരിചരണാർത്ഥം ഏറ്റവും അവസാനമായി എത്തിയത്. അന്നേ ദിവസം വെളുപ്പിന് മറ്റൊരു പെണ്‍കുഞ്ഞിനെ കൂടി ലഭിച്ചിരുന്നു. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന ആറാമത്തെ കുട്ടിയും നാലാമത്തെ പെണ്‍കുട്ടിയുമാണ് പുതിയ അതിഥി.
കുഞ്ഞിന് തൂലിക എന്ന പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി വിശദമാക്കി.തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് തുളസി, നിർമ്മല്‍, വാമിക, തെന്നല്‍, അലിമ എന്നീ പേരുകള്‍ നല്‍കിയിരുന്നു. അമ്മത്തൊട്ടില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. സർക്കാരിൻറെയും വകുപ്പ് മന്ത്രി വീണാ ജോർജിൻറെയും സമിതിയുടെയും തീവ്രമായ ബോധവല്‍ക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കിയതു കൊണ്ടാണ് മുൻ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിർഭാഗ്യവും അപമാനവുമെന്ന നിലയില്‍ നിന്ന് കുരുന്നു ജീവനുകള്‍ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിൻറെ സംരക്ഷണാർത്ഥം എത്തിക്കുന്നതെന്നാണ് ശിശുക്ഷേമ സമിതി അധകൃതർ വിശദമാക്കുന്നത്.
ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങള്‍ക്ക് മതിയായ പരിചരണം നല്‍കി സുതാര്യമായ ദത്തെടുക്കല്‍ നടപടിക്രമങ്ങളിലൂടെ ദത്ത് നല്‍കാൻ സമിതിക്ക് കഴിഞ്ഞുവെന്നും ശിശുക്ഷേമ സമിതി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 19 മാസത്തിനിടയില്‍ സമിതി ഇപ്രകാരം 130 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നല്‍കിയത്. അമ്മത്തൊട്ടിലില്‍ നിന്നും സമിതി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ കുരുന്നുളെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ പരിശോധന നടത്തി. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 621ാമത്തെ കുട്ടിയും 2025-ല്‍ ലഭിക്കുന്ന 6ാമത്തെ കുഞ്ഞുമാണ് തൂലിക. തൂലിക, അലിമ എന്നിവരുടെ ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കേണ്ടതിനാല്‍ കുഞ്ഞുങ്ങളുടെ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.