വീട്ടില്‍ പ്രസവം നടന്നതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് തരുന്നില്ലെന്ന് ദമ്ബതിമാര്‍, പ്രസവം അറിയിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍


കോഴിക്കോട്: വീട്ടില്‍ പ്രസവം നടന്ന പേരില്‍ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നല്‍കിയത്.കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് കാണിച്ച്‌ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. അക്യുപങ്ചർ പഠിച്ചിട്ടുണ്ട്. മരുന്ന് കഴിക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.

കോഴിക്കോട്ടെ താമസ സ്ഥലത്ത് എത്തിയിട്ട് രണ്ട് വർഷമായിട്ടൊള്ളു. തൊട്ടടുത്ത ആളുകളെ മാത്രാണ് പരിചയം. ആശാ വർക്കർമാരോയ അംഗൻവാടി പ്രവർത്തകരെയോ അറിയില്ല. കോഴിക്കോട് ഇഖ്ര ആശുപ്രതിയിലാണ് ഭാര്യയെ കാണിച്ചിരുന്നത്. ഇതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. ഒക്ടോബർ 28 ആയിരുന്നു ഡേറ്റ് തന്നത്. പ്രസവ വേദന വരുമ്ബോള്‍ ആശുപത്രിയില്‍ പോകാമെന്ന് കരുതി. അതുകൊണ്ട് 28ന് ആശുപത്രിയില്‍ പോയില്ല . പ്രസവത്തിന് ആശുപത്രിയില്‍ ചെല്ലാൻ പറഞ്ഞ തീയതി പോകാഞ്ഞത് മരുന്ന് നല്‍കി പ്രസവം നടത്തും എന്നതിനാലാണ്. അതിന് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് ദമ്ബതിമാർ പറയുന്നു.

നവംബർ 2നാണ് പ്രസവ വേദന വന്നതും പെട്ടന്ന് കുഞ്ഞിന് ജന്മം നല്‍കിയതും. മുകളിലെ നിലയിലായതിനാല്‍ പെട്ടന്ന് താഴേക്ക് എത്തിക്കാനായില്ലെന്നാണ് ഭർത്താവ് പറഞ്ഞത്. പ്രസവശേഷം അടുത്ത കടയില്‍ പോയി ബ്ലേഡ് മേടിച്ച്‌ വന്ന് പൊക്കിള്‍ക്കൊടി താൻ മുറിച്ചെന്നും ഭർത്താവ് പറഞ്ഞു. കുട്ടി ജനിച്ച അന്ന് തന്നെ കെ സ്മാർട്ട് എന്ന ആപ്ലിക്കേഷൻ വഴി ജനന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. ജനനസർട്ടിഫിക്കറ്റിനായി പലതവണ കോർപ്പറേഷനെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല, എന്താണ് സർട്ടിഫിക്കറ്റ് തരാത്തത് എന്നതിന് അവർ കാരണവും പറയുന്നില്ലെന്നാണ് പരാതിക്കാരിയും ഭർത്താവും പറയുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഇവർ.

എന്നാല്‍ ആശുപത്രിയില്‍ എത്താതെ വീട്ടില്‍ പ്രസവം നടത്തിയതിനാലും വിവരങ്ങള്‍ കൃത്യമായി അറിയിക്കാഞ്ഞതിനാലുമാണ് സർട്ടിഫിക്കറ്റ് നല്‍കാൻ കഴിയാത്തതെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. കുട്ടി ജനിച്ച വിവരം ആശവർക്കർമാരോ, അംഗൻവാടി വർക്കർമാരോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും, കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ട് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.