താനൂരില്‍ കാണാതായ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍


മലപ്പുറം : താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ ഒപ്പം ഉണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍. എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ മുംബൈയില്‍ നിന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ നാടുവിട്ടതില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ റഹിം അസ്ലത്തിനെ പൊലീസ് അറസ്റ്റ് ചെയ്യും.

മുബൈയില്‍ നിന്ന് പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ മലപ്പുറം താനൂരിലെത്തിക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടും. വിദ്യാർത്ഥികള്‍ക്ക് കൗണ്‍സിലിംഗും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പൊലീസ് നല്‍കും.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളില്‍ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ താനൂര്‍ സ്വദേശിനികളായ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. സ്കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. മൂന്നാം തീയതി ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലര്‍ച്ചെ കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികളാരംഭിച്ചത്.