മലപ്പുറം ജില്ലയിൽ ആറ് സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെൻ്ററുകൾ പ്രവർത്തനമാരംഭിച്ചു.ജില്ലാതല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു
കുടുംബശ്രീ മിഷനും ആഭ്യന്തരവകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം ഡി.വൈ.എസ്. പി ഓഫീസുകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയായ സ്നേഹിത പൊലീസ് എക്സ്റ്റൻഷൻ സെൻററുകൾക്ക് മലപ്പുറം ജില്ലയിലും തുടക്കമായി. നിലമ്പൂർ ഡി.വൈ.എസ്.പി
ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ എക്സ്റ്റൻഷൻ സെൻ്ററുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് മുഖ്യാതിഥിയായി.
പൊലീസ് സ്റ്റേഷനുകളിൽ വിവിധ അക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളായി പരാതികൾ നൽകാൻ എത്തുന്നവർക്ക് അടിയന്തിര മാനസിക പിന്തുണയും, കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കി സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കിന് കീഴിൽ കൗൺസലിംഗ് രംഗത്ത് പരിചയ സമ്പത്തുള്ള കമ്മ്യൂണിറ്റി കൗൺസിലർമാരാണ് സെന്ററുകളിൽ സേവനങ്ങൾ നൽകുന്നത്. ജില്ലയിലെ ആറ് സെൻററുകളിലും പരിശീലനം ലഭിച്ച ഓരോ കൗൺസിലർമാരുടെ സേവനം ആഴ്ചയിൽ രണ്ടുദിവസം ലഭ്യമായിരിക്കും.
ജില്ലയിൽ മലപ്പുറം,താനൂർ, തിരൂർ,കൊണ്ടോട്ടി,പെരിന്തൽമണ്ണ,നിലമ്പൂർ എന്നിവിടങ്ങളിലെ ഡി.വൈ.എസ്.പി ഓഫീസുകളിലാണ് പ്രാഥമിക ഘട്ടത്തിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ ആരംഭിച്ചത്. മറ്റു എക്സ്റ്റൻഷൻ കേന്ദ്രങ്ങളുടെ ഉദ്ഘാടനം അതാത് നിയോജന മണ്ഡലങ്ങളിലെ എം.എൽ.എ മാർ നിർവഹിച്ചു.
ജില്ലാമിഷൻ കോഡിനേറ്റർ ബി.സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. പി ബഷീർ,ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കക്കാടൻ റഹീം,പെരിന്തൽമണ്ണ ഡി.വൈ.എസ്.പി പ്രേംജിത് തുടങ്ങിയവർ സംസാരിച്ചു.