വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ് ലിം പേഴ്സണൽ ലോ ബോർഡ് മാർച്ചിന് മുസ്ലിം ലീഗിൻ്റെ ഐക്യദാർഢ്യം
ന്യൂ ഡൽഹി: ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ കീഴിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ ജന്തർ മന്ദറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിന് വേണ്ടി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി അഭിവാദ്യമർപ്പിച്ചു.
കേന്ദ്ര സർക്കാർ വൈര നിര്യാതന ബുദ്ധിയോടെ രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്ന നിയമത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിന് മുസ്‌ലിം ലീഗിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ഇക്കാര്യത്തിൽ ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് മുൻകൈയെടുത്തതിന് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡിന് അഭിനന്ദനങ്ങൾ അർപ്പിച്ചു.
സംയുക്ത പാർലമെൻ്ററി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ ബിൽ വീണ്ടും വരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ഒരുക്കിയത്. സമാന ചിന്താഗതിയുള്ള മറ്റ് പാർട്ടികളുമായി ചേർന്ന് നിന്ന് ശക്തമായി എതിർക്കുവാൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണ് ജെപിസി റിപ്പോർട്ട് തന്നെയും പരിഹാസമായി മാറി. കമ്മിറ്റി അംഗങ്ങൾ പാർട്ടികളുടെ വാദങ്ങൾ ശരിയായ രീതിയിൽ കേൾക്കുക പോലും ചെയ്തിട്ടില്ല, ഇത് തികച്ചും ജനാധിപത്യവിരുദ്ധവും നാടകീയവുമാണ്.
സെൻട്രൽ വഖഫ് കൗൺസിലും സംസ്ഥാന വഖഫ് ബോർഡും ട്രൈബ്യൂണലും നിഷ്പ്രഭമാക്കി അധികാരങ്ങൾ വക്രമായ രീതികളിലൂടെ പിടിച്ചെടുക്കുന്ന തരത്തിലണ് ഇപ്പോൾ ബില്ല് തരപ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രീയ ബില്ലിലൂടെ വഖഫിന്റെ നിർവചനം പോലും മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്.
ഇന്ത്യയിലുടനീളം മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
ഈ ക്രൂരമായ നിയമനിർമ്മാണത്തെ മുസ്‌ലിം ലീഗ് ശക്തമായി എതിർക്കും.
ഇതിനെതിരെ കോടതിയെ സമീപിക്കാനും മുസ്‌ലിം ലീഗ് മുൻപിൽ നിൽക്കുമെന്നും പ്രക്ഷോഭ സംഗമത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി.