ജസ്പ്രിത് ബുമ്ര എന്ന് മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരും? നിര്‍ണായക വിവരം പുറത്തുവിട്ട് മഹേല ജയവര്‍ധനെ

മുംബൈ: ഐപിഎല്‍ തുടക്കത്തില്‍ ജസ്പ്രിത് ബുമ്ര ഇല്ലാത്തത് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാണെന്ന് പരിശീലകന്‍ മഹേല ജയവര്‍ധനെ.ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്ബരയ്ക്കിടെ പരിക്കേറ്റ ബുമ്ര ജനുവരി മുതല്‍ ക്രിക്കറ്റലില്ല. മുംബൈ ഇന്ത്യന്‍സിന് വേണ്ടി എപ്പോള്‍ കളിക്കാന്‍ കഴിയുമെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. ഈ മാസാവസാനത്തോടെ ബുമ്രയ്ക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് പ്രതീക്ഷ. ബുമ്ര ഇപ്പോഴും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയാണ്. 23 ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ചെന്നൈയിലാണ് മുംബൈയുടെ ആദ്യ മത്സരം.

ഇതിനിടെയാണ് ബുമ്രയെ കുറിച്ച്‌ ജയവര്‍ധനെ സംസാരിച്ചത്. ”ജസ്പ്രിത് ബുമ്ര എന്‍സിഎയിലാണിപ്പോള്‍. അദ്ദേഹത്തിന് എപ്പോള്‍ തിരിച്ചെത്താനാവുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം നല്ല രീയിയില്‍ പോകുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ട്. ബുമ്ര അഭാവത്തില്‍ കുറച്ച്‌ കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കണം. ബുമ്ര ഇല്ലാത്തത് പരീക്ഷണങ്ങള്‍ നടത്താന്‍ ടീമിനെ നിര്‍ബന്ധിതമാക്കുന്നു.” മഹേല വ്യക്തമാക്കി.

മുംബൈയുടെ രണ്ടാം മത്സരം മാര്‍ച്ച്‌ 29 ന് അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ്. 31ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് അവരുടെ ആദ്യ ഹോം മത്സരം, ആ മത്സരത്തിന് ബുമ്ര ലഭ്യമാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ ഉറപ്പില്ല. 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ജസ്പ്രിത് ബുമ്ര. ടീമിന് വേണ്ടി 133 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണലിലും താരം മുംബൈക്കായി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 6.48 എക്കണോമിയില്‍ പന്തെറിഞ്ഞ് 20 വിക്കറ്റെടുത്തിരുന്നു ബുമ്ര. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ താരം മൂന്നാമനായിരുന്നു. എന്തായാലും ബുമ്രയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും.