നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതി
നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് പുതിയ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് ഭരണാനുമതിനിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ മലിന ജല സംസ്‌കരണ പ്ലാന്റാണ് ജില്ലാശുപത്രിയില്‍ നിര്‍മ്മിക്കുന്നത്. ആശുപത്രിയിലെ മലിനജലം പുറന്തളളുന്നതിനോ പുനരുപയോഗിക്കുന്നതിനോ മുമ്പ് സംസ്‌കരിച്ച് ശുദ്ധീകരിക്കുന്നതിനാണ് ഈ സംവിധാനം രൂപ കല്‍പ്പന ചെയതിരിക്കുന്നത്. ഇത്തരം മലിന ജല സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിലൂടെ രോഗകാരികളായ വൈറസുകളെ നശിപ്പിക്കാൻ കഴിയും. ലാബുകളില്‍ നിന്നുളള രാസമാലിന്യങ്ങള്‍, ആന്റി ബയോട്ടിക്കുകള്‍, സൈറ്റോടോക്സിക് മരുന്നുകളുടെ അവശിഷ്ടങ്ങള്‍, ജൈവ വസ്തുക്കളായ രക്തം, കലകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയുടെ മിശ്രിതങ്ങള്‍ നേരിട്ട് ഭൂമിയിലേക്കെത്തുന്നത് തടയാനും പ്ലാൻ്റ് ഉപകരിക്കും. ഇതുവഴി പരിസ്ഥിതി മലിനീകരണം തടയുന്നതിനും സാധിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സാങ്കേതിക അനുമതി കൂടി ലഭ്യമായ ശേഷം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.