19 കിലോഗ്രാം എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപ കുറച്ചു; ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റമില്ല


ദില്ലി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച്‌ എണ്ണ കമ്ബനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്.ദില്ലിയില്‍ പുതുക്കിയ റീട്ടെയില്‍ വില്‍പ്പന വില ഇപ്പോള്‍ 1,762 രൂപയാണ്. ചെന്നൈയില്‍ വില 1921.50 ആയി. കൊച്ചിയില്‍ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകള്‍ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടെ എല്‍പിജിയെ ആശ്രയിക്കുന്നവര്‍ക്ക് ഈ ക്രമീകരണം കുറച്ച്‌ ആശ്വാസം നല്‍കും.

ആഗോള അസംസ്കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്ബത്തിക ഘടകങ്ങളും കാരണം എല്‍പിജി വിലകള്‍ പതിവായി പുതുക്കാറുണ്ട്. വാണിജ്യ എല്‍പിജി നിരക്കുകളില്‍ പതിവായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്.

കഴിഞ്ഞ മാസം, 2025 മാർച്ച്‌ ഒന്നിന് പ്രധാന നഗരങ്ങളില്‍ വാണിജ്യ എല്‍പിജി സിലിണ്ടർ വില ആറ് രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ ഏഴ് രൂപ കുറച്ചതിന് ശേഷമായിരുന്നു ഈ വർധനവ്. ഇപ്പോള്‍ വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. വിപണിയിലെ തുടർച്ചയായ ചാഞ്ചാട്ടമാണ് ഇത് പ്രതിഫലിപ്പിക്കുന്നു. ഗാർഹിക ഉപഭേക്താക്കളെ സംബന്ധിച്ച്‌ വില കൂടിയില്ല എന്നത് മാത്രമാണ് ആശ്വാസം.