തെരുവുനായയെ കണ്ട് വിരണ്ടോടി, ഒട്ടത്തിനിടെ വീണവര്‍ക്ക് പരിക്ക്; കൂട്ടത്തില്‍ വീട്ടമ്മയ്ക്ക് കടിയേറ്റു


എടത്വാ: തലവടിയില്‍ തെരുവുനായ ശല്യം രൂക്ഷം. തെരുവുനായയെ കണ്ട് വിരണ്ടോടിയ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും വീട്ടമ്മയ്ക്ക് കടിയേല്‍ക്കുകയും ചെയ്തു.തലവടി പഞ്ചായത്ത് ഒൻപതാം വാർഡില്‍ ചക്കുളം ഭാഗങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.

ചക്കുളം അത്തിപ്പറമ്ബില്‍ തങ്കമണിക്കാണ് തെരുവുനായുടെ കടിയേറ്റത്. നായയെ കണ്ട് വിരണ്ടോടിയ ചിറയില്‍ അവാമിക, തുരുത്താശ്ശേരില്‍ തങ്കച്ചൻ, ആദികണ്ടത്തില്‍ സുശീലൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടോടെ തങ്കമണി വീട്ടിലേയ്ക്ക് പോകുന്നത്തിനിടെ ഓടിയെത്തിയ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രതിരോധ മരുന്നുകള്‍ നല്‍കി. ഇന്നലെ രാവിലെ തെരുവുനായ ഓടിയെത്തിയപ്പോള്‍ വിരണ്ടോടിയ പ്രദേശവാസികള്‍ക്കാണ് വീണ് പരിക്കേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.