ചാമ്ബ്യൻസ് ലീഗ്: തോറ്റിട്ടും സെമിയിലേക്ക് മുന്നേറി ബാഴ്സയും പിഎസ്‌ജിയും; ആഴ്സണലിനെതിരെ റയലിന് മരണപ്പോരാട്ടം


ബെര്‍ലിൻ: യുവേഫ ചാമ്ബ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാംപാദത്തില്‍ തോറ്റിട്ടും എഫ് സി ബാഴ്സലോണ സെമിയില്‍.ബൊറൂസിയ ഡോർട്ട്മുണ്ട് ഒന്നിനെതിരെ മൂന്ന് ഗോളിന് ബാഴ്സലോണയെ തോല്‍പിച്ചു. സെർഹോ ഗുയ്റാസിയുടെ ഹാട്രിക് കരുത്തിലാണ് ബൊറൂസ്യയയുടെ ജയം. റാമി ബെൻസബെയ്നിയുടെ ഓണ്‍ഗോളിലൂടെയാണ് ബാഴ്സ ഒരുഗോള്‍ മടക്കിയത്.

ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ബാഴ്സലോണ എതിരില്ലാത്ത നാല് ഗോളിന് ജയിച്ചിരുന്നു. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ച് ഗോളിനാണ് ബാഴ്സലോണയുടെ ജയം. ഇന്‍റർ മിലാൻ, ബയേണ്‍ മ്യുണിക്ക് ക്വാർട്ടർ വിജയികളെയാണ് ബാഴ്സ സെമിയില്‍ നേരിടുക.

മറ്റൊരു രണ്ടാംപാദ ക്വാർട്ടറില്‍ തോല്‍വി നേരിട്ടെങ്കിലും പി എസ് ജിയും ആദ്യപാദത്തിലെ ഗോളുകളുടെ കരുത്തില്‍ സെമിയിലെത്തി. ആസ്റ്റൻവില്ല രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പിഎസ്ജിയെ തോല്‍പിച്ചത്. അഷ്റഫ് ഹക്കീമി, നുനോ മെൻഡസ് എന്നിവരുടെ ഗോളിന് മുന്നില്‍ എത്തിയ ശേഷമായിരുന്നു പിഎസ്ജിയുടെ തോല്‍വി. യൂറി ടെലിമാൻസ്, ജോണ്‍ മക്ഗിൻ, എസ്റി കോൻസ എന്നിവരാണ് ആസ്റ്റൻവില്ലയുടെ സ്കോറർമാർ. ആദ്യപാദത്തില്‍ പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളിന് ആസ്റ്റൻവില്ലയെ തോല്‍പിച്ചിരുന്നു.

റയലിന് ഇന്ന് ജീവന്‍മരണപ്പോരാട്ടം

ചാമ്ബ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടർ ഫൈനലില്‍ റയല്‍ മാഡ്രിഡ് ഇന്ന് ആഴ്സണലിനെ നേരിടും. ബയേണ്‍ മ്യൂണിക്കിന് ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാനാണ് എതിരാളികള്‍. സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയുമായാണ് നിലവിലെ ചാമ്ബ്യൻമാരായ റയല്‍ മാഡ്രിഡ് സാന്‍റിയാഗോ ബെർണബ്യൂവില്‍ ആഴ്സണലിനെതിരെ ഇറങ്ങുന്നത്. ആദ്യ പാദത്തില്‍ എമിറേറ്റ്സ് സ്റ്റേ‍ഡിയത്തില്‍ വഴങ്ങിയ മൂന്ന് ഗോള്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് റയല്‍ തിരിച്ചുകയറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ശക്തമായി തിരിച്ചടിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് കിലിയൻ എംബാപ്പേയും ജൂഡ് ബെല്ലിംഗ്ഹാമും ഉള്‍പ്പടെയുള്ള റയല്‍ താരങ്ങള്‍. എന്നാല്‍ കോച്ച്‌ കാർലോ ആഞ്ചലോട്ടിക്ക് അത്ര പ്രതീക്ഷയില്ല. ഹോംഗ്രൗണ്ടാണെങ്കിലും മൂന്നുഗോള്‍ മറികടക്കുക കടുപ്പമെന്ന് ആഞ്ചലോട്ടി തുറന്നു സമ്മതിക്കുന്നു.

യൂറോപ്യൻ ചാമ്ബ്യൻഷിപ്പില്‍ റയലിനോട് തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്തിയാല്‍ ആഴ്സണലിന് സെമി ഫൈനല്‍ ഉറപ്പിക്കാം. ഏറ്റുമുട്ടിയ മൂന്ന് കളിയില്‍ ആഴ്സണല്‍ രണ്ടിലും ജയിച്ചു. ഒരുസമനില. റയലിനോട് ഇതുവരെ ഒറ്റഗോള്‍ വഴങ്ങിയിട്ടില്ലെന്ന ചരിത്രവും ആഴ്സണലിന്റെ സാധ്യതകള്‍ വർധിപ്പിക്കുന്നു. എംബാപ്പേ, റോഡ്രിഗോ, വിനിഷ്യസ് ജൂനിയർ, ബെല്ലിംഗ്ഹാം എന്നിവർ അസാധ്യമായത് സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് റയല്‍ ആരാധകർ. ഇന്‍റർ മിലാൻ ഒരു ഗോള്‍ ലീഡുമായാണ് ഹോംഗ്രൗണ്ടില്‍ ബയേണ്‍ മ്യൂണിക്കിനെ നേരിടുന്നത്. ബയേണിന്‍റെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്റർമിലാന്‍റെ ജയം.