പവര്‍ പ്ലേയില്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി; ഓപ്പണര്‍മാര്‍ മടങ്ങി
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മോശം തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 45 റണ്‍സ് നേടുന്നതിനിടെ 2 വിക്കറ്റുകള്‍ നഷ്ടമായി.ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (1), സുനില്‍ നരെയ്ൻ (17) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്.
ഗുജറാത്തിന് വേണ്ടി സിറാജാണ് ബൗളിംഗിന് തുടക്കമിട്ടത്. നാലാം പന്തില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ മടക്കിയയച്ച് സിറാജ് ഗുജറാത്തിന് മേല്‍ക്കൈ നല്‍കി. വെറും 2 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ നേടാനായത്. രണ്ടാം ഓവറില്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് എതിരെ അജിങ്ക്യ രഹാനെയും സുനില്‍ നരെയ്നും ഓരോ ബൗണ്ടറികള്‍ നേടി ടീം സ്കോര്‍ ഉയര്‍ത്തി. മൂന്നാം ഓവറില്‍ വീണ്ടും മികച്ച രീതിയില്‍ പന്തെറിഞ്ഞ സിറാജിന്‍റെ അവസാന പന്ത് രഹാനെ ബൗണ്ടറി കടത്തി. മൂന്ന് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ടീം സ്കോര്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ്.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ നാലാം ഓവറില്‍ രഹാനെ രണ്ട് ബൗണ്ടറികള്‍ നേടി. തൊട്ടടുത്ത ഓവറില്‍ സിറാജിനെ കടന്നാക്രമിച്ച് സുനില്‍ നരെയ്ൻ ഈഡൻ ഗാര്‍ഡൻസിനെ ആവേശത്തിലാക്കി. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ നരെയ്ൻ രണ്ടാം പന്തില്‍ സിക്സറും നേടി. പവര്‍ പ്ലേയുടെ അവസാന ഓവറില്‍ റാഷിദ് ഖാനെ പന്തേല്‍പ്പിച്ച നായകൻ ഗില്ലിന്‍റെ തന്ത്രം വിജയിച്ചു. മൂന്നാം പന്തില്‍ അപകടകാരിയായ സുനില്‍ നരെയ്നെ റാഷിദ് ഖാൻ പുറത്താക്കി. 13 പന്തില്‍ 17 റണ്‍സ് നേടാനെ നരെയ്ന് കഴിഞ്ഞുള്ളൂ. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്ബോള്‍ വെങ്കടേഷ് അയ്യര്‍ (1), അജിങ്ക്യ രാഹനെ (22) എന്നിവരാണ് ക്രീസില്‍.