കെസിഎ എന്‍ എസ് കെ ടി20: സൂപ്പര്‍ ഓവറില്‍ കൊല്ലത്തെ മറികടന്ന് കംബൈന്‍ഡ് ഡിസ്ട്രിക്‌ട്‌സ്


തിരുവനന്തപുരം: കെസിഎ എന്‍ എസ് കെ ട്വന്റി 20 ചാമ്ബ്യന്‍ഷിപ്പില്‍ എറണാകുളത്തിനും കംബൈന്‍ഡ് ഡിസ്ട്രിക്‌ട്‌സിനും വിജയം.എറണാകുളം 69 റണ്‍സിന് കോട്ടയത്തെ തോല്‍പ്പിച്ചപ്പോള്‍, സൂപ്പര്‍ ഓവര്‍ പോരാട്ടത്തിലായിരുന്നു കംബൈന്‍ഡ് ഡിസ്ട്രിക്ടിന്റെ വിജയം. സൂപ്പര്‍ ഓവറില്‍ കംബൈന്‍ഡ് ഡിസ്ട്രിക്‌ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തു. കൊല്ലത്തിന് ഒരു വിക്കറ്റിന് നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഇരു ടീമുകളും 164 റണ്‍സ് വീതം നേടിയതിനെ തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സെടുത്തത്.
47 പന്തുകളില്‍ 67 റണ്‍സെടുത്ത പി എസ് സച്ചിനും 11 പന്തുകളില്‍ 30 റണ്‍സെടുത്ത എസ് എസ് ഷാരോണുമാണ് കൊല്ലത്തിന് വേണ്ടി തിളങ്ങിയത്. കംബൈന്‍ഡ് ഡിസ്ട്രിക്ടിന് വേണ്ടി ക്യാപ്റ്റന്‍ അഹ്മദ് ഇമ്രാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കംബൈന്‍ഡ് ഡിസ്ട്രിക്ടിന് വേണ്ടി മാനവ് കൃഷ്ണയും അഹ്മദ് ഇമ്രാനും വിനൂപ് മനോഹരനുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മാനവ് 41 പന്തുകളില്‍ 58ഉം അഹ്മദ് ഇമ്രാന്‍ 32ഉം വിനൂപ് മനോഹരന്‍ 26ഉം റണ്‍സെടുത്തു.
20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് കംബൈന്‍ഡ് ഡിസ്ട്ര്കിന് നേടാനായത്.തുടര്‍ന്നാണ് മല്‌സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത കംബൈന്‍ഡ് ഡിസ്ട്രിക്‌ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തപ്പോള്‍ കൊല്ലത്തിന് ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഗോകുല്‍ ഗോപിനാഥാണ് കംബൈന്‍ഡ് ഡിസ്ട്രിക്‌ട്‌സിന് വേണ്ടി നിര്‍ണ്ണായക സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. അര്‍ദ്ധ സെഞ്ച്വറി നേടിയ മാനവ് കൃഷ്ണയാണ് കളിയിലെ താരം.
രണ്ടാം മത്സരത്തില്‍ കോട്ടയത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 28 പന്തുകളില്‍ 46 റണ്‍സെടുത്ത വിപുല്‍ ശക്തിയാണ് എറണാകുളത്തിന്റെ ടോപ് സ്‌കോറര്‍. പ്രീതിഷ് പവന്‍ 22 റണ്‍സും നേടി. കോട്ടയത്തിന് വേണ്ടി കെ എന്‍ ഹരികൃഷ്ണന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയത്തിന് വേണ്ടി ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 23 റണ്‍സെടുത്ത അഖില്‍ സജീവാണ് ടോപ് സ്‌കോറര്‍. എറണാകുളത്തിന് വേണ്ടി പ്രീതിഷ് പവന്‍ രണ്ട് ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രീതിഷ് തന്നൊണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌.