ബലിപെരുന്നാള്‍; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍


ദുബൈ: ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ 985 തടവുകാര്‍ക്ക് മോചനം നല്‍കി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.തടവുകാരുടെ കുടുംബത്തിലേക്ക് സന്തോഷം എത്തിക്കാനും അവര്‍ക്ക് പുതിയ ജീവിതം തുടങ്ങാനുള്ള അവസരം നല്‍കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് തീരുമാനം.

ഷാര്‍ജയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ 439 തടവുകാര്‍ക്ക്, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മോചനം പ്രഖ്യാപിച്ചു. 112 തടവുകാര്‍ക്ക് മോചനം നല്‍കുന്നതായി സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയും പ്രഖ്യാപിച്ചു. റാസല്‍ഖൈമയില്‍നിന്ന് 411 തടവുകാരെയും വിട്ടയയ്ക്കും. തടവുകാലത്ത് നല്ല നടപ്പിന് വിധേയരായ വിവിധ രാജ്യക്കാരായ തടവുകാരാണ് മോചിതരാകുന്നത്. യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ നിന്നായി 2910 തടവുകാരാണ് മോചിതരാകുക. 963 തടവുകാര്‍ക്ക് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മോചനം പ്രഖ്യാപിച്ചിരുന്നു. ഇവരുടെ സാമ്ബത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.