ബാങ്ക് വായ്പകളുടെ പലിശ എത്ര കുറയും? സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുമോ?


റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചതിനെത്തുടര്‍ന്ന് ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ പലിശ 30 ബേസിസ് പോയിന്റ് (0.30%) വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് (EBLR) അടിസ്ഥാനമാക്കിയുള്ള വായ്പകളിലാണ ആദ്യം പലിശയിലെ മാറ്റം പ്രതിഫലിക്കുക. രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ നല്‍കിയിട്ടുള്ള മൊത്തം വായ്പകളില്‍ 60 ശതമാനവും ഇബിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍, സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും. പലിശ കുറയുന്നത് ബാങ്കുകളുടെ ലാഭത്തെ (മാര്‍ജിന്‍) ചെറിയ തോതില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് പരിഹരിക്കാനായി ആര്‍ബിഐ ക്യാഷ് റിസര്‍വ് റേഷ്യോ കുറച്ചിട്ടുണ്ട്. ഇത് ബാങ്കുകള്‍ക്ക് പണം കണ്ടെത്താനുള്ള ചെലവ് കുറയ്ക്കും.എസ്ബിഐയുടെ കണക്കനുസരിച്ച്‌, സിആര്‍ആര്‍ കുറയ്ക്കുന്നത് ബാങ്കുകളുടെ ലാഭം 3 മുതല്‍ 5 ബേസിസ് പോയിന്റ് വരെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ, ഇത് വിപണിയിലെ പണത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അതിനിടെ, ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. 2025 ഫെബ്രുവരി മുതല്‍ എഫ്ഡി നിരക്കുകള്‍ 30 മുതല്‍ 70 ബേസിസ് പോയിന്റ് വരെ കുറഞ്ഞു. ഈ പ്രവണത തുടരുമെന്നും വരുന്ന മാസങ്ങളില്‍ കൂടുതല്‍ കുറവുണ്ടാകുമെന്നും എസ്ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാധാരണഗതിയില്‍, പോളിസി നിരക്കുകള്‍ കുറയ്ക്കുന്നത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കാറുണ്ട്. ഓരോ ബാങ്കിനും അതിന്റെ ആഘാതം വ്യത്യസ്തമായിരിക്കുമെങ്കിലും, മൊത്തത്തില്‍ ലാഭത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.

ഭാവിയില്‍ സാമ്ബത്തിക വിവരങ്ങളും നിലവിലെ സാഹചര്യങ്ങളും അനുസരിച്ചായിരിക്കും പണനയത്തില്‍ മാറ്റങ്ങള്‍ വരികയെന്ന് എസ്ബിഐ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. തല്‍ക്കാലം, അടുത്ത പാദത്തില്‍ പോളിസി നിരക്കുകളില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. ആര്‍ബിഐയില്‍ നിന്ന് സര്‍ക്കാരിലേക്ക് വലിയ ലാഭവിഹിതം കൈമാറിയത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്.