ട്രാഫിക്കിൽ കുടുങ്ങി ഫ്‌ളൈറ്റ് മിസായി; ജീവൻ തിരിച്ചുകിട്ടിയിട്ടും നടുക്കം മാറാതെ യാത്രക്കാരി

അഹമ്മദാബാദ്: 242 പേരുമായി പറന്നുയർന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്ന് വീണെന്ന് വാര്‍ത്ത മറ്റാരേക്കാളും ഞെട്ടലോടെയാണ് ഭൂമി കേട്ടത്. ട്രാഫിക്കിൽ കുടുങ്ങി പത്ത് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്ന് ഭൂമിയ്ക്ക് ഈ ഫ്ളെെറ്റ് മിസ്സായിരുന്നു.ജൂൺ 12 എന്ന ദിവസം ഭൂമി ചൗഹാൻ ഒരിക്കലും മറക്കില്ല. തലനാരിഴയ്ക്കാണ് ഭൂമി വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഫ്ളെെറ്റില്‍ കയറാനായി അധികൃതരോട് സംസാരിച്ച് നോക്കിയിരുന്നെങ്കിലും, നേരം വെെകിയതും സുരക്ഷ കാരണങ്ങളും പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ നോ പറഞ്ഞപ്പോള്‍ ഭൂമിക്ക് തിരിച്ചുപോകേണ്ടി വന്നു. ലണ്ടനിലേക്ക് പറക്കാന്‍ കഴിയല്ലെന്ന നിരാശയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്ന ഭൂമി കേട്ടത് പക്ഷെ ആ സ്‌ഫോടന ശബ്ദമായിരുന്നു. നടുക്കുന്ന ആ പൊട്ടിത്തെറിയില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഭൂമി.

വിമാന അപകടത്തിന്റെ വർത്തയറിഞ്ഞപ്പോൾ തകർന്നുപോയെന്ന് ഭൂമി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എന്റെ ശരീരം വിറയ്ക്കുകയാണ്. എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ടതിന് ശേഷം എന്റെ മനസ്സ് ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്’, ഭൂമിയുടെ വാക്കുകൾ.

ഭൂമി ഒറ്റയ്ക്കായിരുന്നു ലണ്ടനിലേക്ക് യാത്ര ചെയ്യാനിരുന്നത്. ബ്രിസ്റ്റോള്‍ വിമാനത്താവളത്തിലേക്കായിരുന്നു ടിക്കറ്റ് എടുത്തത്. ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനായിരുന്നു യാത്ര. രണ്ട് വർഷത്തിന് ശേഷമാണ് ഭൂമി ഇന്ത്യയിലേക്ക് എത്തിയത്.

ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം. വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.