വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കി; കൂട്ടുനിന്ന ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

യാത്രക്കിടെ വനിതാ പൈലറ്റിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഊബര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. മുംബൈയില്‍ വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം നടന്നത്. തെക്കന്‍ മുംബൈയില്‍ നിന്ന് ഘാട്കോപ്പറിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാവിക ഉദ്യോഗസ്ഥനായ യുവതിയുടെ ഭര്‍ത്താവാണ് 28-കാരിയായ യുവതിക്ക് ഊബര്‍ ബുക്ക് ചെയ്തത്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് ലഭിക്കാത്തതിനാല്‍ ഭര്‍ത്താവ് നാവികസേനയുടെ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലും യുവതി ഘാട്‌കോപ്പറിലുമാണ് താമസിക്കുന്നതെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. യാത്ര തുടങ്ങി 25 മിനിറ്റിനുശേഷം ക്യാബ് ഡ്രൈവര്‍ റൂട്ട് മാറ്റിയെന്നും പിന്നാലെ മറ്റ് രണ്ട് പുരുഷന്മാരെ ക്യാബില്‍ കയറ്റിയെന്നും യുവതി പറഞ്ഞു. തന്റെ പിന്‍സീറ്റില്‍ ഇരുന്ന ഒരാള്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു.

താന്‍ പ്രകോപിതയായപ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തിയെന്നും ക്യാബ് ഡ്രൈവര്‍ ഇടപെട്ടില്ലെന്നും അവര്‍ പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഹൈവേയില്‍ പൊലീസ് പരിശോധന നടത്തുന്നത് പ്രതികള്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് മറ്റ് രണ്ട് പേരും ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് യുവതിയെ ഡ്രൈവര്‍വീട്ടിലെത്തിച്ചു. എന്തുകൊണ്ടാണ് രണ്ടുപേരെയും ക്യാബില്‍ ഇരിക്കാന്‍ അനുവദിച്ചതെന്ന ചോദ്യത്തിന് ഡ്രൈവര്‍ ഒരു മറുപടിയും നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ഭര്‍ത്താവിനോട് സംഭവം പറഞ്ഞതിന് ശേഷമാണ് ദമ്പതികള്‍ ഘാട്‌കോപ്പര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 75(1) (ലൈംഗിക പീഡനം), 351(2) ( ഭീഷണിപ്പെടുത്തല്‍), 3(5) എന്നീ വകുപ്പുകള്‍ പ്രകാരം മൂന്ന് പേര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.