‘ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചാല്‍ കപ്പലുകള്‍ ചെങ്കടലില്‍ മുക്കും’; അമേരിക്കയ്ക്ക് ഹൂതി മുന്നറിയിപ്പ്

മനാമ: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലില്‍ മുക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഹൂതി വിമതരുടെ വക്താവ് യഹിയ സരിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

നേരത്തെ ഗാസയില്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ച് ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ യുഎസ് ഹൂതികള്‍ക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു.

ഒമാന്റെ മധ്യസ്ഥതയില്‍ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയത്. ചെങ്കടലിലും ബാബ് അല്‍-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേര്‍പ്പെടില്ലെന്നാണ് കരാര്‍. കരാര്‍ നിലവില്‍ വന്നതോടെ ഹൂതികള്‍ക്ക് നേരെയുള്ള ബോംബാക്രമണം യുഎസ് നിര്‍ത്തിയിരുന്നു.

അതേസമയം ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പത്താം ദിവസം പിന്നിടുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇറാനിയന്‍ പ്രദേശത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ ശാസ്ത്രജ്ഞന്‍ എയ്താര്‍ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതായാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്താര്‍ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.