നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് ഫലം ശക്തമായ ഭരണ വിരുദ്ധവികാരമാണ് സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് സിറ്റിംങ് സീറ്റ് യുഡിഎഫ് തിരിച്ചു പിടിക്കുകയും പതിനൊന്നായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടാനും യുഡിഫിന് സാധിച്ചു. കൂടാതെ പിവി അന്‍വര്‍ പിടിച്ച ഇരുപതിനായിരത്തോളം വോട്ടും സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ഭരണ വിരുദ്ധ വോട്ടുകളാണ്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് തുടര്‍ച്ചയായ വിജയം കൊയ്യുന്നത് ഈ ഭരണം ജനം മടുത്തുവെന്നതിന്റെ സൂചന തന്നെയാണ്.
ജനം ചര്‍ച്ച ചെയ്യേണ്ട പല പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുകയും പകരം വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. എം. സ്വരാജ് എന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെ മത്സരത്തിനിറക്കിയിട്ടും എല്ലാ ബൂത്തിലും പിറകില്‍ പോകേണ്ടി വന്നു. സ്ഥാനാര്‍ത്ഥിക്ക് അനാവശ്യമായ പരിവേശ്യങ്ങള്‍ നല്‍കി ജനകീയ പ്രശ്‌നങ്ങള്‍ കണ്ണടക്കാന്‍ നോക്കിയതിന്റെ പ്രഹരമാണ് ഈ തോല്‍വി. എല്ലാം ജനം തിരിച്ചറിയുന്നുണ്ടെന്ന് ഒരിക്കല്‍ കൂടി സിപിഎമ്മിനെ ബോധ്യപ്പെടുത്തുന്നതാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്.
വടകരയിലെ കാഫില്‍ വിവാദവും പാലക്കാട്ടെ നീലപ്പെട്ടിയും നിലമ്പൂരിലെ ജമാഅത്തേ ഇസ്ലാമിയും ജനം പുറം കാലുകൊണ്ട് തട്ടിക്കളയുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
മലയോര കര്‍ഷകര്‍ അടക്കമുള്ള ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ വിജയമാണ് നിലമ്പൂരിലേത്. തൊഴിലാളികളെ മറന്ന് ജനങ്ങളെ മറന്ന് സമരക്കാരെ അടിച്ചമര്‍ത്തുന്നതിനെതിരെ എല്‍ഡിഎഫിന് ജനം നല്‍കിയ തിരിച്ചടിയാണ് നിലമ്പൂര്.