മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടര്‍ന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


മലപ്പുറം പാങ്ങില്‍ ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.സാമ്ബിള്‍ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. കുഞ്ഞിന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. കോട്ടക്കല്‍ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്ബതിമാരുടെ മകൻ ഇസെൻ ഇർഹാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികള്‍. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദില്‍ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടില്‍ വെച്ചായിരുന്നു മരണം.

പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുടുംബം പറഞ്ഞിരുന്നത്. എന്നാല്‍ കുഞ്ഞിന്റ മരണത്തില്‍ ദുരൂഹത ആരോപിച്ചു കോട്ടക്കല്‍ സ്വദേശി ഹംസത്ത് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നായിരുന്നു ആരോപണം. വീട്ടിലെ പ്രസവത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പുകള്‍ കുട്ടിക്ക് നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ ഹിറാ ഹറീറ അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.