ബങ്കര്‍ ബസ്റ്റര്‍ പോര്‍മുനയുള്ള പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാൻ ഇന്ത്യ; അടിസ്ഥാനമാകുന്നത് അഗ്നി-5
ന്യൂഡല്‍ഹി: ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ ശേഷിയുള്ള പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാൻ ഇന്ത്യ. അഗ്നി-5ൻ്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണ് ബങ്കർ ബസ്റ്റർ ബോംബിൻ്റെ പോർമുന വഹിക്കാനുള്ള ശേഷിയിലേയ്ക്ക് വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്പ്മെൻ്റ് ഓർഗനൈസേഷനാണ്(ഡിആർഡിഒ) അഗ്നി-5ൻ്റെ പുതിയ വകഭേദം വികസിപ്പിക്കുന്നത്. ബങ്കർ ബസ്റ്റർ പോർമുനയ്ക്ക് പുറമെ ഉപരിതലത്തിന് മുകളിലുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വെയ്ക്കുന്നതിനായി ഒരു എയർബർസ്റ്റ് പോർമുനയും വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്.
ആണവ പേർമുനകള്‍ വഹിക്കാൻ ശേഷിയുള്ള നിലവിലെ അഗ്നി -5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ ദൂരപരിധി 5000 കിലോമീറ്ററോളാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി 7500 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ കഴിവുള്ള ഒരു പരമ്ബരാഗത മിസൈലാണ് ഡിആർഡിഒ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. കോണ്‍ക്രീറ്റ് ബങ്കറുകള്‍ ഭേദിക്കാൻ ശേഷിയുള്ള നിലയിലാണ് അഗ്നി-5 ബങ്കർ ബസ്റ്റർ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. പൊട്ടിത്തെറിക്കുന്നതിന് മുമ്ബ് 80 മുതല്‍ നൂറ് മീറ്റർ വരെ ഭൂമിക്കടിയിലേയ്ക്ക് തുളച്ചിറങ്ങി പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ബങ്കർ ബസ്റ്റർ ബാലിസ്റ്റിക് മിസൈലാണ് വികസിപ്പിക്കുന്നത്.
GBU-57ന് സമാനമായ നിലയില്‍ ശക്തമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഭൂഗർഭ ലക്ഷ്യങ്ങളിലേയ്ക്ക് പോലും തുളച്ചുകയറാൻ ശേഷിയുള്ള വലിയ പോർമുനകളാണ് ബങ്കർ ബസ്റ്റർ ബാലിസ്റ്റിക് മിസൈലില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മാക് 8 നും മാക് 20 നും ഇടയില്‍ വേഗത കൈവരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഹൈപ്പർസോണിക് ആയുധങ്ങളുടെ ഗണത്തിലാവും ഇവയെ പരിഗണിക്കുകയെന്നും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എട്ട് ടണ്‍ വരെ ഭാരമാകും ഓരോ പോർമുനയ്ക്കും ഉണ്ടാവുക. ഇതോടെ ലോകത്ത് ഏറ്റവും ശക്തിയേറിയ പരമ്ബരാഗത പോർമുനകളില്‍ ഒന്നായി ഇത് മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് ഇന്ത്യയുടെ ആയുധശേഖരത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ആയുധമായി മാറുമെന്നാണ് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. പാകിസ്താൻ, ചൈന തുടങ്ങിയ ശത്രു രാജ്യങ്ങളിലെ കമാൻഡ്-ആൻഡ്-കണ്‍ട്രോള്‍ സെന്ററുകള്‍, മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഭൂഗർഭ കേന്ദ്രങ്ങള്‍, നിർണായക സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിടാൻ ശേഷിയുള്ളതായിരിക്കും ഡിആർഡിഒ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആയുധങ്ങള്‍ എന്നാണ് റിപ്പോർട്ട്.
ഇറാൻ-ഇസ്രയേല്‍ സംഘർഷങ്ങള്‍ക്കിടെ ഇറാൻ്റെ ഫോർദോ ഭൂഗർഭ ആണവകേന്ദ്രം ഉള്‍പ്പെടെ തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ബങ്കർ ബസ്റ്റർ ബോംബുകള്‍ പ്രയോഗിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പരമ്ബരാഗത ബങ്കർ-ബസ്റ്റർ ബോംബുകളായ മാസീവ് ഓർഡനൻസ് പെനട്രേറ്റുകളാണ് അമേരിക്ക പ്രയോഗിച്ചതെന്നായിരുന്നു റിപ്പോർട്ട്.