Fincat

ലൈംഗിക വിദ്യാഭ്യാസ ക്ലാസെടുക്കാന്‍ പൊലീസെത്തിയതോടെ അധ്യാപകനെതിരെ പെണ്‍കുട്ടികളുടെ കൂട്ട പരാതി ; പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

സുല്‍ത്താന്‍ബത്തേരി: ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ നല്‍കിയ കൂട്ട പരാതിയില്‍ തമിഴ്നാട് നീലഗിരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ പിടിയിലായി. സ്‌കൂളിലെ 21 പെണ്‍കുട്ടികള്‍ പരാതി നല്‍കിയതോടെയാണ് ശാസ്ത്ര അധ്യാപകനായ സെന്തില്‍കുമാര്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ പൊലീസുകാര്‍ എത്തിയതാണ് വഴിത്തിരിവായത്. സ്‌കൂളില്‍ ക്ലാസെടുക്കാനെത്തുമ്പോള്‍ അതേ സ്‌കൂളിലെ അധ്യാപകനെ തന്നെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസുകാര്‍ വെറുതെയെങ്കിലും ചിന്തിച്ചുകാണില്ല.

എന്നാല്‍, ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് വിശദമായി പറഞ്ഞുകൊടുത്ത പൊലീസുകാര്‍ ലൈംഗികാതിക്രമം നടന്നാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് നിര്‍ദേശിച്ചതോടെ ഒരു വിദ്യാര്‍ത്ഥിനിക്ക് ധൈര്യമായി. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ശാസ്ത്ര അധ്യാപകനായ സെന്തില്‍ കുമാര്‍ പലപ്പോഴും മോശമായ രീതിയില്‍ തന്നെ സ്പര്‍ശിച്ചിട്ടുണ്ടെന്നും ആളില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് ബലമായി ചുംബിച്ചിട്ടുണ്ടന്നും കുട്ടി പൊലീസുകാരോട് പറഞ്ഞു.

ഇതോടെ കൂടുതല്‍ കുട്ടികള്‍ മുന്നോട്ടെത്തി. ഇതോടെ സെന്തില്‍ കുമാര്‍ ലൈംഗികാതിക്രമം നടത്തിയതിന്റെ ദുരനുഭവം 21 കുട്ടികള്‍ ആണ് തുറന്നു പറഞ്ഞത്. മറ്റുള്ളവരോട് പറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ വെളിപ്പെടുത്തി. ഇതോടെ ജില്ലാ പൊലീസ് മേധാവിയായ എന്‍.എസ് നിഷയെ വിവരമറിയിച്ച പൊലീസ് പിന്നാലെ അധ്യാപകനെ അറസ്റ്റുചെയ്യുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇയാള്‍ സ്‌കൂളില്‍ എത്തിയത്. കഴിഞ്ഞ 23 വര്‍ഷമായി സെന്തില്‍ കുമാര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകനാണ്. ഇയാള്‍ നേരത്തെ പഠിപ്പിച്ചിരുന്ന സ്‌കൂളുകളിലും വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.