Fincat

നിപ: ‘യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ആറ് വാര്‍ഡുകളില്‍ നിയന്ത്രണം’; പാലക്കാട് കളക്ടര്‍


പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക.യുവതിക്ക് രണ്ടു ഡോസ് ആൻറി ബോഡി മെഡിസിൻ നല്‍കി. ക്ലോസ് കോണ്‍ടാക്‌ട് ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവാണെന്ന് കളക്ടർ അറിയിച്ചു. രണ്ട് പേരുടെ പരിശോധനാഫലം കൂടി വരാനുണ്ടെന്ന് കളക്ടർ പറഞ്ഞു.

വവ്വാലുകള ഒരു കാരണവശാലും തുരത്താൻ ശ്രമിക്കരുത് എന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ജില്ലയില്‍ ആറ് വാർഡുകളില്‍ നിയന്ത്രണമേർപ്പെടുത്തിയതായി കളക്ടർ പറഞ്ഞു. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ 0491 2504002 എന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. രണ്ട് സിംപ്റ്റമാറ്റിക് കേസ് പാലക്കാട് ഉണ്ടെന്ന് കളക്ടർ അറിയിച്ചു.

നിപ സ്ഥിരീകരിച്ച യുവതിയെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. യുവതിയുടെ സമ്ബർക്ക പട്ടികയിലുള്ള പത്തു വയസുകാരിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു.

അതേസമയം കേരളത്തില്‍ നിപ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തും. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീം സംസ്ഥാനം സന്ദർശിക്കുന്നത് പരിഗണനയിലാണ്. കേരളത്തിലെ സ്ഥിതി വിലയിരുത്തും. നാഷണല്‍ ഔട്ട് ബ്രേക്ക് റസ്‌പോണ്‍സ് ടീമായിരിക്കും കേരളത്തില്‍ എത്തുക.