Fincat

സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ചു

 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അസ്‌തേഷ്യ നല്‍കി സുന്നത്ത് കര്‍മ്മം നടത്തിയതിനു പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. ചേളന്നൂര്‍ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകന്‍ ഇന്നലെയാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങുക.

കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കര്‍മത്തിനായി ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയത്. അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ക്ലിനിക്കില്‍ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടര്‍ന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളോട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.

ആംബുലന്‍സില്‍ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. മരുന്നിന്റെ അലര്‍ജിയാണോ അതോ മറ്റെന്തെങ്കിലും വീഴ്ചയാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.