ടെക്സാസിൽ മണിക്കൂറകൾക്കുള്ളിൽ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴ ; മരണം 109 ആയി, 160 ലേറെ പേരെ കാണാനില്ല
ടെക്‌സാസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസില്‍ കനത്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തില്‍ മരണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും.
കനത്ത മഴയും ഇടിമിന്നിലും തുടരുന്നതിനാൽ പ്രദേശമാകെ ചളി നിറഞ്ഞിരിക്കുകയാണ്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ആകുന്നുണ്ട്. ദുരന്തമുണ്ടായി നാല് ദിവസം കഴിഞ്ഞിട്ടും 160 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നത് മരണ സംഖ്യ ഉയർത്തുമെന്ന ആശങ്കയിലാണ് അധികൃതർ. ടെക്സസിലെ സ്വകാര്യ വേനല്‍ക്കാല ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഈ ക്യാമ്പിന്റെ ഡയറക്ടറും സഹ ഉടമയുമായ ജെയ്ന്‍ റാഗ്‌സ്‌ഡേല്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ക്യാമ്പർമാരെയും ഇത് വരെ കണ്ടെത്താനായിട്ടില്ല.
പൊതു അവധി ദിവസമായ ജൂലൈ നാലിന് വെള്ളിയാഴ്ച പുലർച്ചെ പെയ്ത പേമാരിയിലാണ് ടെക്സാസിൽ പ്രളയക്കെടുതി ഉണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴയാണ്. മധ്യ ടെക്‌സാസിന്റെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മാസത്തെ മഴ ലഭിച്ചുവെന്ന് യുഎസ് കാലവസ്ഥാ വകുപ്പുകള്‍ വ്യക്തമാക്കി. അസാധാരണ മഴ നിരവധി മിന്നല്‍ പ്രളയങ്ങള്‍ക്കിടയാക്കിയതാണ് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത്. ഗ്വാഡലൂപ്പ് നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ 87 പേരാണ് മരിച്ചത്. – 56 മുതിർന്നവരും 31 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. 19 മുതിർന്നവരെയും ഏഴ് കുട്ടികളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.