നൈറ്റ് ക്ലബ്ബിൽ നിന്നും ഇറങ്ങിയത് പോലീസിന്‍റെ മുന്നിലേക്ക്; പിന്നാലെ തെറിവിളിയുമായി യുവതി
നൈറ്റ് ക്ലബില്‍ നിന്നും സ്കൂട്ടിയുമായി ഹെല്‍മറ്റില്ലാതെ ഇറങ്ങിയ യുവതി ചെന്ന് പെട്ടത് പോലീസിന്‍റെ മുന്നില്‍. പിന്നാലെ പോലീസിന് നേരെ യുവതിയുടെ അസഭ്യവര്‍ഷം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഛത്തീസ്ഗഡ് കോർബ ജില്ലയിലെ ട്രാൻസ്പോർട്ട് നഗർ പ്രദേശത്തെ വൺ നൈറ്റ് ക്ലബ്ബിന് പുറത്താണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
മുകേഷ് എസ് സിംഗ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നുംമാണ് സംഭവത്തിൻ്റെ വീഡിയോകൾ പങ്കുവച്ചത്. ക്ലബില്‍ നിന്നും ഇറങ്ങി ഒരു സ്കൂട്ടിയില്‍ ഒരു പുരുഷനെ പിന്നിൽ ഇരുത്തി ഹെല്‍മറ്റ് പോലുമില്ലാതെ മഴയിലൂടെ വണ്ടിയോടിച്ച് പോവുകയായിരുന്നു യുവതി. പോലീസ് തടഞ്ഞ് നിര്‍ത്തിയതോടെ യുവതി പോലീസുമായി വാക്കേറ്റമായി. വാഹനത്തിന് പിന്നിലിരിക്കുന്ന പുരുഷന്‍ തന്‍റെ ഭര്‍ത്താവാണെന്നും ‘നിങ്ങൾ എന്‍റെ ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടും’ എന്ന് മദ്യലഹരിയില്‍ യുവതി പോലീസിനോട് ആക്രോശിച്ചു. സ്വബോധം പോലും നഷ്ടപ്പെട്ട് രാത്രിയില്‍ യുവതി കാണിച്ച പരാക്രമത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മറ്റൊരു വീഡിയോയില്‍, യുവതി ഭര്‍ത്താവാണെന്ന് പറഞ്ഞ യുവാവ് സ്കൂട്ടിയില്‍ നിന്നും ഇറങ്ങി കാലുറയ്ക്കാതെ പോലീസിന് നേരെ അസഭ്യം വിളിച്ച് പറയുന്നതുമുണ്ട്.