Fincat

കെഎസ്ആര്‍ടിസിയിലെ ‘അവിഹിത’ സസ്‌പെന്‍ഷനില്‍ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷനില്‍ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിന്‍വലിച്ചു

തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തില്‍ കെ എസ് ആര്‍ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത വിവാദ നടപടി പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിച്ചത്. വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് വിവാദ നടപടി പിന്‍വലിച്ച് ഉത്തരവിറക്കിയത്. വ്യക്തമായ അന്വേഷണം നടത്തിയേ നടപടി എടുക്കാവൂ എന്ന് ഗതാഗതമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

ബദലി ഡ്രൈവറുടെ ഭാര്യയുടെ പരാതി അന്വേഷിച്ചാണ് കൊല്ലത്തെ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്തത്. അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ച്, കണ്ടക്ടറെ അപമാനിക്കുന്ന രീതിയില്‍, പേര് സഹിതം ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടായിരുന്നു. സദാചാര പരാതിയില്‍ കെ എസ് ആര്‍ ടി സി അന്വേഷണം നടത്തിയതിലും ആക്ഷേപമുണ്ടായി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

വിശദാംശങ്ങള്‍ ഇങ്ങനെ

നടപടിക്കിരയായ കൊല്ലത്തെ വനിതാ കണ്ടക്ടറുടെ യൂണിറ്റിലെ ബദലി ഡ്രൈവറുടെ ഭാര്യ, അവിഹിത ബന്ധം ആരോപിച്ച് ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തന്റെ ഭര്‍ത്താവായ ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ഭാര്യയുടെ പരാതിയില്‍ അന്വഷണം നടത്തിയ കെ എസ് ആര്‍ ടി സി പിന്നാലെ കൊല്ലത്തെ വനിതാ കണ്ടക്ടര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി കൈക്കൊള്ളുകയായിരുന്നു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറും കണ്ടക്ടറും തമ്മിലുളള സംസാരത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ തെളിവായെടുത്താണ് കെ എസ് ആര്‍ ടി സി നടപടിയെടുത്തത്. തെളിവായി ഭര്‍ത്താവിന്റെ വാട്‌സാപ്പ് ചാറ്റുകളും ചില ദൃശ്യങ്ങളും നല്‍കി. കഴിഞ്ഞ ജനുവരിയില്‍ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍വീസിലെ യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും തെളിവായെത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗത്തിന്റെ ഉത്തരവിറങ്ങി. പല അച്ചടക്കനടപടികളും ഉത്തരവുകളും കണ്ട കെ എസ് ആര്‍ ടി സിയില്‍ ഇതൊരു വിചിത്ര ഉത്തരവായി മാറി. വനിതാ കണ്ടക്ടര്‍, ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് കണ്ടെത്തിയാണ് അവിഹിതത്തിന്റെ പേരിലുള്ള സസ്‌പെന്‍ഷന്‍ ഉത്തരവ് കെ എസ് ആര്‍ ടി സി പുറത്തിറക്കിയത്. അവിഹിത ബന്ധ ആരോപണമടക്കം വിവരിച്ചെഴുതിയ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ് വലിയ വിവാദത്തിനാണ് ഇടയാക്കിയത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയില്‍ കണ്ടക്ടര്‍ സംസാരിച്ചു, ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ വാങ്ങി, യഥാസമയം യാത്രക്കാരെ ഇറക്കിവിട്ടില്ല, യാത്രക്കാര്‍ തന്നെ ബെല്ലടിച്ച് ഇറങ്ങേണ്ടി വന്നു, അന്വേഷണത്തില്‍ അങ്ങനെ നിരവധി കണ്ടെത്തലുകളാണ് ഉണ്ടായത്. കെ എസ് ആര്‍ ടി സിക്ക് അവമതിപ്പുണ്ടാക്കിയതിനാല്‍ സസ്‌പെന്‍ഷനെന്നാണ് അധികൃതര്‍ വിശദീകരിച്ചതെങ്കിലും, ഉത്തരവ് വനിതാ കണ്ടക്ടര്‍ക്കാണ് അവമതിപ്പുണ്ടാക്കിയതെന്നാണ് ജീവനക്കാര്‍ അഭിപ്രായപ്പെട്ടത്. അവിഹിത ബന്ധ ആരോപണമടക്കം വിശദമായി എഴുതി, വനിതാ കണ്ടക്ടറുടെ പേരും ഐ ഡിയും സഹിതം ഉത്തരവിറക്കിയതിലെ അനൗചിത്യം ചോദ്യമായതോടെയാണ് ഗതാഗത മന്ത്രി തന്നെ ഇടപെട്ട് നടപടി പിന്‍വലിപ്പിച്ചത്.