കരിപ്പൂര്‍ വിമാനത്താവള വികസനം : മാര്‍ച്ചോടെ 82 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും
കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങള്‍ക്കും റെസാ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും ഇനി വേഗം കൂടും.
നിർമ്മാണ പ്രവൃത്തികള്‍ക്കാവശ്യമായ മണ്ണ് ഖനനത്തിന് കൂടുതല്‍ പ്രദേശങ്ങള്‍ക്ക് എൻവയോണ്‍മെന്റല്‍ ക്ലിയറൻസ് ലഭിച്ചു. അടുത്ത മാർച്ച് അവസാനത്തോടെ റെസാ നിർമ്മാണത്തിന്റെ 82 ശതമാനം പ്രവൃത്തികള്‍ പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരാർ കമ്ബനി അറിയിച്ചിട്ടുണ്ട്.
നിലവില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെയും റവന്യൂ, ജിയോളജി വകുപ്പിന്റെയും അനുമതി ലഭിച്ച ഏഴോളം ഇടങ്ങളില്‍ നിന്നാണ് മണ്ണിട്ടുയർത്തല്‍ പ്രവൃത്തികള്‍ക്ക് ആവശ്യമായ മണ്ണ് ഖനനം ചെയ്ത് എത്തിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തില്‍ പൂർത്തിയാക്കുന്നതിനും ഏറ്റെടുത്ത സമയത്തിനുള്ളില്‍ തന്നെ റെസ ദീർഘിപ്പിക്കല്‍ പൂർത്തിയാക്കുന്നതിനും ഖനനാനുമതിക്കായി കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ പാരിസ്ഥിതികാഘാത പഠനങ്ങള്‍ക്ക് ശേഷം കൂടുതല്‍ പ്രദേശങ്ങള്‍ക്കും എൻവയോണ്‍മെന്റ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതായി എയർപോർട്ട് ഡയറക്ടർ പറഞ്ഞു. ഈ പ്രദേശങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനാല്‍ ഇനി റവന്യൂ, ജിയോളജി വകുപ്പുകളുടെ അനുമതി ലഭിച്ചാല്‍ മതിയാവും. മഴ മാറുന്നതോടെ മണ്ണിട്ടുയർത്തല്‍ പ്രവർത്തനങ്ങള്‍ക്കാവശ്യമായ ഖനന പ്രവർത്തനങ്ങള്‍ ഇവിടെ ആരംഭിക്കും.
നിലവില്‍ കരിപ്പൂർ വിമാനത്താവള റണ്‍വേയുടെ റെസ ഏരിയ 90 മീറ്ററാണ്. ഏറ്റെടുത്ത ഭൂമിയിലെ 150 മീറ്റർ പ്രവൃത്തികള്‍ പൂർത്തിയായാല്‍ 240 മീറ്ററായി വർദ്ധിക്കും. ടേബിള്‍ ടോപ്പ് റണ്‍വേയ്ക്ക് ഇത് കൂടുതല്‍ സുരക്ഷ നല്‍കും. നടന്നു വരുന്ന പ്രവൃത്തികള്‍ക്ക് 35 ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണ്ണ് ആവശ്യമാണ്.
കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുത്ത് ഖനന പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് വേഗം കൂടും.
2026 മാർച്ച് അവസാനത്തോട് കൂടിയാണ് നിർമ്മാണ കമ്ബനിക്ക് പൂർത്തീകരണത്തിനുള്ള സമയം അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ കാലവർഷം ശക്തമായതും ഖനന പ്രവർത്തനങ്ങള്‍ നിറുത്തിവച്ചതും പ്രവൃത്തിയുടെ പൂർത്തീകരണ സമയത്തില്‍ മാറ്റം വരാൻ കാരണമാകും.
അടുത്ത് നടന്ന എംപിമാരുടെയും കരാറുകാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മാർച്ചില്‍ 82 ശതമാനം പ്രവൃത്തികള്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരാറുകാർ അറിയിച്ചിട്ടുള്ളത്.